കൊച്ചി: മഴക്കെടുതിയും പ്രളയവും കേരളത്തില്‍ ഭൂചലനങ്ങളുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിച്ചതായി പഠന റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഭൂകമ്പസാധ്യതയുള്ള മേഖലയായി കണക്കാക്കപ്പെടുന്ന കേരളത്തില്‍ ഇപ്പോഴുണ്ടായിരിക്കുന്ന പ്രളയവും പ്രകൃതി ദുരന്തവും ഈ സാധ്യതയില്‍ കാര്യമായ വര്‍ദ്ധനവുണ്ടാക്കിയിരിക്കുന്നതായാണ് ഗവേഷകനും ശാസ്ത്ര എഴുത്തുകാരനുമായ രാജഗോപാല്‍ കമ്മത്തിന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വിശദീകരിച്ചിരിക്കുന്നത്.

വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഭൂഗര്‍ഭജലത്തിന്റെ അളവില്‍ കാര്യമായ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്നും, ഭ്രംശമേഖലകളില്‍ ആഴ്ന്നിറങ്ങുന്ന ജലം മര്‍ദ്ദത്തില്‍ വ്യതിയാനമുണ്ടാക്കുന്നെന്നും രാജഗോപാല്‍ പറയുന്നു. ഡാമുകള്‍ നിറഞ്ഞു കവിയുമ്പോഴും ജലം ശക്തിയായി പുറത്തേക്ക് തുറന്നുവിടുമ്പോഴും അതാത് സ്ഥലത്തെ ഭൂപ്രദേശത്തിന്റെ ഘടനയില്‍ മാറ്റം വരുന്നു.

 

Also Read: പമ്പയില്‍ രണ്ട് പാലങ്ങള്‍ സൈന്യം നിര്‍മിക്കും; പമ്പാതീരത്ത് ഇനി കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിയാന്‍ അനുവദിക്കില്ല

 

അങ്ങിനെ മാറ്റങ്ങളുണ്ടാകുന്നയിടങ്ങളില്‍ ശക്തമായ മഴ ഭൂചലനസാധ്യത ഉണ്ടാക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഇടുക്കി, പാലക്കാട്, വടക്കാഞ്ചേരി എന്നിവിടങ്ങളില്‍ ഇത്തരം മാറ്റങ്ങള്‍ക്കു ശേഷം നേരത്തേ ഭൂചലനങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ളതായി രാജഗോപാല്‍ കുറിപ്പില്‍ പറയുന്നു.

ദേശീയ ദുരന്ത നിവാരണ അതോറിറ്റിയും ബില്‍ഡിംഗ് മെറ്റിരിയല്‍സ് ആന്‍ഡ് ടെക്‌നോളജി പ്രമോഷന്‍ കൗ്ണ്‍സിലും ചേര്‍ന്ന് തയ്യാറാക്കിയിട്ടുള്ള റിപ്പോര്‍ട്ട് പ്രകാരം സോണ്‍ 3 ഭൂകമ്പ മേഖലയിലാണ് കേരളത്തെ രേഖപ്പെടുത്തിയിട്ടുള്ളത്. കേരളത്തിലെ മിക്കവാറും പ്രദേശങ്ങളും ഇടത്തരം ഭൂകമ്പങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളയിടങ്ങളായാണ് വിലയിരുത്തപ്പെടുന്നത്.

റിക്ടര്‍ സ്‌കെയിലില്‍ 5.5 വരെ രേഖപ്പെടുത്തിയേക്കാവുന്ന, ഭൂപ്രകൃതിയെ വരെ മാറ്റിമറിയ്ക്കാന്‍ പോന്ന ശേഷിയുള്ള ഭൂചലനങ്ങളുണ്ടായേക്കാമെന്നും, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവയെ കരുതിയിരിക്കണമെന്നും കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്.

 

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

 

കേരളത്തില്‍ ഭൂചലന സാധ്യത.

കേരളം ഒരു ഭൂകമ്പ സാധ്യതയുള്ള മേഖലയായി കണക്കാക്കി വരുന്നു. ഇടുക്കി, പാലക്കാട്, പെരിയാര്‍ ഒഴുക്കുന്ന ഇടങ്ങള്‍, തൃശ്ശൂര്‍ , വടക്കാഞ്ചേരി തുടങ്ങിയ പ്രദേശങ്ങളില്‍ നേരത്തേ പലതവണ ശക്തമായ ഭൂചലനം അനുഭവപ്പെട്ടിട്ടുണ്ട്. ഇക്കുറി ഉണ്ടായ മഹാപ്രളയത്തില്‍ ഭൂഗര്‍ഭ ജലത്തിന്റെ അളവില്‍ കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. കേരളത്തിലെ പല ഭ്രംശമേഖലകളിലും ആഴ്ന്നിറങ്ങുന്ന ജലം മൂലം മര്‍ദ്ദത്തില്‍ വ്യതിയാനമുണ്ടാകുന്നു.

ഡാമുകള്‍ നിറഞ്ഞു കവിയുമ്പോഴും ജലം ശക്തമായി പുറത്തേയ്ക്ക് തുറന്നു വിടുമ്പോഴും അവിടുത്തെ ഭൂപ്രദേശത്തിന്റെ ഘടനയില്‍ മാറ്റം വരുന്നു. നേരത്തേ ഇടുക്കിയിലും പാലക്കാടും, വടക്കാഞ്ചേരിയിലും ഇത്തരം മാറ്റങ്ങള്‍ക്കു ശേഷം ഭൂചലനം രേഖപ്പെടുത്തിയിട്ടുണ്ട്. പഠനങ്ങള്‍ സൂചിപ്പിക്കുന്നത് ശക്തമായ മഴയ്ക്കുശേഷം ഇത്തരം ഇടങ്ങളില്‍ ഭൂചലന സാധ്യത ഉണ്ടെന്നാണ്.കൂടുതലും micro tremor എന്ന വിഭാഗത്തില്‍ പെടുന്ന ചെറുഭൂചലനങ്ങളാണ്. എന്നാല്‍ റിക്ടര്‍ സ്‌കെയിലില്‍ 5.5 വരെ വ്യാപ്തമുള്ളതും, MSK സ്‌കെയ്ലില്‍ VII വരെ തീവ്രതയുള്ളതുമായ ഭൂകമ്പങ്ങള്‍ കേരളത്തിലെ ഭ്രംശമേഖലകളുടെ ചുറ്റുപാടുകളില്‍ ഉണ്ടാകാനിടയുണ്ടെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അതായത് കെട്ടിടങ്ങള്‍ക്ക് കാര്യമായ കേടുപാടുണ്ടാക്കുന്നതും ഭൂപ്രകൃതിയെ മാറ്റിമറിക്കാന്‍ വരെ പ്രഹരശേഷിയുള്ളവ.

ഇതോടൊപ്പമുള്ള മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ എന്നിവയെയാണ് ഇനി സൂക്ഷിക്കേണ്ടത്. ഏതായാലും കരുതിയിരിക്കാം.