മലപ്പുറം: പെരിന്തല്‍മണ്ണ താഴേക്കോട് അനര്‍ഹരായവര്‍ക്ക് പ്രളയദുരിതാശ്വാസ ഫണ്ട് കൈമാറിയ സംഭവത്തില്‍, കൈപ്പറ്റിയ പണം തിരിച്ചുപിടിക്കാന്‍ റവന്യൂ വകുപ്പ് നീക്കം തുടങ്ങി. സര്‍ക്കാര്‍ അക്കൗണ്ടുകളില്‍ നിക്ഷേപിച്ച ഫണ്ടാണ് തിരിച്ചുപിടിക്കുന്നത്.

വീട്ടില്‍ വെള്ളം കയറിയെന്ന ഇല്ലാത്ത കാരണം പറഞ്ഞ് പതിനായിരം രൂപ ധനസഹായത്തിന്റെ ആദ്യഗഡു ലഭിച്ച 56 കുടുംങ്ങളുടെ പണം തിരിച്ചു പിടിക്കാനുള്ള ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. പണം കൈപറ്റിയ കുടുംബങ്ങള്‍ക്കെല്ലാം അരക്കുപറമ്പ് വില്ലേജ് ഓഫീസില്‍ നിന്ന് നോട്ടീസ് നല്‍കിയിട്ടുണ്ട്.


ആനുകൂല്യത്തിന് അര്‍ഹരല്ലാത്തതുകൊണ്ട് അക്കൗണ്ടില്‍ വന്ന പണം തിരിച്ചടക്കുന്നുവെന്ന കത്തും ഉദ്യോഗസ്ഥര്‍ എഴുതി വാങ്ങുന്നുണ്ട്. പതിനായിരം രൂപ ധനസഹായത്തിന്റെ ആദ്യഗഡുവായ 3800 രൂപ കൈപ്പറ്റിയ 56 പേരില്‍ 37 പേരും പണം തിരികെ ഏല്‍പ്പിച്ചു.

ഒരേ അക്കൗണ്ടിലേക്ക് രണ്ടുവട്ടം ധനസഹായം എത്തിയ വ്യക്തിയോടും പണം തിരിച്ചടക്കാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ട്. അര്‍ഹരല്ലാത്തവര്‍ ദുരന്തനിവാരണ ഫണ്ട് കൈപ്പറ്റിയാല്‍ നിയമനടപടി ആരംഭിക്കേണ്ടി വരുമെന്ന മുന്നയിപ്പ് നല്‍കിയിട്ടുണ്ട്.


 

 


പതിനായിരം രൂപ ധനസഹായത്തിന്റെ ആദ്യഗഡു ലഭിച്ച മിക്ക കുടുംബങ്ങളും കുടുംബശ്രീ വഴി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപയുടെ വായ്പക്ക് വേണ്ടി അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.