ന്യൂദല്‍ഹി: രാജ്യത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പകരം ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയെ അപമാനിക്കാനും ഇകഴ്ത്താനുമാണ് അവര്‍ ശ്രമിക്കുന്നതെന്ന് മുന്‍ വിദ്യാര്‍ത്ഥി നേതാവ് കനയ്യകുമാര്‍. ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘നിങ്ങള്‍ക്ക് എത്രക്കാവുമോ അത്രയ്ക്കും അപമാനിച്ചുകൊള്ളൂ. ഞങ്ങളെ രാജ്യദ്രോഹികളെന്നു വിളിച്ചോളൂ. പക്ഷെ അത് നിങ്ങളുടെ കുട്ടികള്‍ക്ക് ജോലി ലഭിക്കാന്‍ സഹായിക്കില്ല. അത് നിങ്ങള്‍ക്ക് സുരക്ഷ നല്‍കില്ല. നിങ്ങള്‍ക്കത് അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കില്ല. ഞങ്ങള്‍ക്ക് നിങ്ങളുടെ മാനസിക പിരിമുറുക്കം മനസ്സിലാവും. ഇവിടെ അഡ്മിഷന്‍ അത്ര പെട്ടെന്ന് ലഭിക്കില്ല’, കനയ്യകുമാര്‍ പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

പൊലീസിന് കാണാതായ നജീബിനെ കണ്ടെത്താനായില്ല. പക്ഷെ അവര്‍ ചവറ്റുകുട്ടയില്‍ നിന്ന് 3000 ഗര്‍ഭ നിരോധന ഉറകള്‍ കണ്ടെത്തി. അവര്‍ എങ്ങനെയാണ് അത് എണ്ണിത്തിട്ടപ്പെടുത്തിയതെന്ന് അറിയില്ലെന്നും കനയ്യകുമാര്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ ഇന്ന് രാഷ്ട്രപതി ഭവനിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. മാര്‍ച്ച് തടഞ്ഞ് പൊലീസ് വിദ്യാര്‍ത്ഥികള്‍ക്കുനേരെ ലാത്തി വീശി. പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

രാഷ്ട്രപതി ഭവന് മുന്നിലേക്ക് നടന്ന മാര്‍ച്ച് പൊലീസ് തടഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടയിലാണ് പൊലീസ് മര്‍ദ്ദിച്ചത്. ഇതിനിടയിലാണ് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റുചെയ്തു നീക്കിയത്. പൊലീസ് അക്രമത്തില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു.