ആര്‍.എം.പി നേതാവ് ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയതിന് പിന്നില്‍ സി.പി.ഐ.എം നേതാവ് പി. ജയരാജനാണെന്ന് കെ. സുധാകരന്‍ എംപി. അന്വേഷണം മുന്നോട്ട് പോയിരുന്നുവെങ്കില്‍ കുടുങ്ങുന്നത് മുഖ്യമന്ത്രി പിണറായി വിജയനായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു. ട്വന്റി ഫോര്‍ ചാനലില്‍ വാര്‍ത്ത വ്യക്തി എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സുധാകരന്‍.

കേസിന്റെ തെളിവൊക്കെ പാതിവഴിക്ക് നഷ്ടമായി. തുടങ്ങിയപോലെ അന്വേഷണം മുന്നോട്ട് പോയിരുന്നുവെങ്കില്‍ പല പ്രമുഖ നേതാക്കളും കുടുങ്ങുമായിരുന്നു. യുഡിഎഫ് ഭരണകാലത്തെ അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചിരുന്നു. അത് താന്‍ നേരത്തേ തന്നെ തുറന്നു പറഞ്ഞിരുന്നു. അന്വേഷണത്തില്‍ പല ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു.

അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥരുമായി താന്‍ സംസാരിച്ചിട്ടുണ്ട്. അതില്‍ ഒരു ഡി.വൈ.എസ.്പിക്ക് കേസന്വേഷണം ഇവിടെവെച്ച് നിര്‍ത്തണമെന്ന് ശാസന ലഭിച്ചിരുന്നു. ശാസിച്ചത് ആരാണെന്ന് അറിയില്ല. അന്ന് അദ്ദേഹം തന്റെ കൈയിലെ പേന വലിച്ചെറിഞ്ഞ് ഇനി കേരള സര്‍ക്കാരിന്റെ ഭാഗമായി ജോലി ചെയ്യില്ലെന്ന് പറഞ്ഞിരുന്നു. അദ്ദേഹം നിലവില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഡെപ്യൂട്ടേഷനില്‍ ജോലി നോക്കുകയാണെന്നും കെ സുധാകരന്‍ ചന്ദ്രശേഖരന്‍ വധത്തെ കുറിച്ച് പറഞ്ഞു.