പമ്പ: നിരോധനാജ്ഞ ലംഘിച്ച് ശബരിമലയില്‍ കടക്കാന്‍ ശ്രമിച്ച ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികലയെ അറസ്റ്റുചെയ്ത വനിതാപോലീസുകാര്‍ക്ക് ഡി.ജി.പി.യുടെ സമ്മാനം. 10 വനിതാ പോലീസുകാര്‍ക്കാണ് സദ്സേവനാ രേഖയും ക്യാഷ് അവാര്‍ഡും നല്‍കുന്നത്.

സി.ഐ.മാരായ കെ.എ. എലിസബത്ത്, രാധാമണി, എസ്.ഐ.മാരായ വി.അനില്‍കുമാരി, സി.ടി.ഉമാദേവി, വി.പ്രേമലത, സീത, സുശീല, കെ.എസ്. അനില്‍കുമാരി, ത്രേസ്യാ സോസ, സുശീല എന്നീ ഉദ്യോഗസ്ഥര്‍ക്കാണ് സമ്മാനം.

Read Also : “പന്തളത്ത് ബി.ജെ.പിക്ക് ലഭിച്ച വോട്ട് പന്തളം കൊട്ടാരത്തില്‍ സൂക്ഷിക്കും”; ബി.ജെ.പിയെ ട്രോളികൊന്ന് സോഷ്യല്‍മീഡിയ

സി.ഐ.മാര്‍ക്ക് 1000 രൂപവീതവും എസ്.ഐ.മാര്‍ക്ക് 500 രൂപ വീതവുമാണ് അവാര്‍ഡ്. ഈ ഉദ്യോഗസ്ഥര്‍ സ്തുത്യര്‍ഹമായ സേവനമാണ് ചെയ്തതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവില്‍ പറയുന്നു. മാതൃഭൂമിയാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ശബരിമലദര്‍ശനത്തിനുപോയ ശശികലയെ മരക്കൂട്ടത്ത് വെച്ച് പോലീസ് രാത്രി തടയുകയും പിറ്റേന്ന് പുലര്‍ച്ചെ അറസ്റ്റുചെയ്യുകയുമായിരുന്നു. പുലര്‍ച്ചെ രണ്ട് മണിക്ക് ശേഷം അറസ്റ്റ് ചെയ്യുന്നതായി പോലീസ് ശശികലയെ അറിയിച്ചു. തുടര്‍ന്ന് വനംവകുപ്പിന്റെ ആംബുലന്‍സില്‍ പമ്പയില്‍ എത്തിച്ചു. അവിടെ നിന്ന് പോലീസ് ബസില്‍ റാന്നിയിലേക്ക് കൊണ്ടുപോവുകായായിരുന്നു.

Read Also : ഉപതെരഞ്ഞെടുപ്പ് ഫലം അഭിമാനം നല്‍കുന്നു, കേരളത്തില്‍ ഇരുമുന്നണികളുടെയും അടിത്തറ തകര്‍ന്നു: പി.എസ് ശ്രീധരന്‍പിള്ള

ശബരിമലയില്‍ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ച സാഹചര്യത്തില്‍ കരുതല്‍ തടങ്കല്‍ എന്ന നിലയിലായിരുന്നു പോലീസ് നടപടി.

എന്നാല്‍ ശബരിമലയിലെത്താതെ മടങ്ങിപ്പോകില്ലെന്ന നിലപാടിലായിരുന്നു ശശികല. നെയ്യഭിഷേകം നടത്തണമെന്നും ഹരിവരാസനം കണ്ടുതൊഴാന്‍ അനുവദിക്കണമെന്നും ശശികല ആവശ്യപ്പെട്ടിരുന്നു.

ഇതംഗീകരിക്കാതെ തിരികെപോകാന്‍ ശശികല കൂട്ടാക്കിയിരുന്നില്ല. ഇതേതുടര്‍ന്നാണ് അറസ്റ്റ് ചെയ്ത് നീക്കിയത്. അഞ്ചുമണിക്കൂറോളമാണ് ശശികലയെ പോലീസ് മരക്കൂട്ടത്ത് തടഞ്ഞുവെച്ചത്.