തിരുവനന്തപുരം: വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിക്കുന്നത് കുറ്റകരമാവുന്ന അത്യപൂര്‍വ്വ ജനാധിപത്യ കീഴ്‌വഴക്കമാണ് കേരള പൊലീസ് സൃഷ്ടിച്ചിരിക്കുന്നതെന്ന് കെ.യു.ഡബ്ല്യു.ജെ സംസ്ഥാന പ്രസിഡന്റ് കെ.പി റെജി.

മുന്‍ ഡിജിപി ടി.പി സെന്‍കുമാറും ബി.ഡി.ജെ.എസിന്റെ സുഭാഷ് വാസുവും പങ്കെടുത്ത വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകരെ കള്ളക്കേസെടുത്ത നടപടിയെ ചോദ്യം ചെയ്തായിരുന്നു കെ.പി റെജിയുടെ  ഫേസ്ബുക്ക് പോസ്റ്റ്.

ആടിനെ പട്ടിയാക്കുന്ന തന്ത്രമാണിതെന്നും കേരള പൊലീസ് അത് മാധ്യമപ്രവര്‍ത്തകരോടും കാണിച്ചിരിക്കുകയാണെന്നും റെജി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിച്ചതിനാണ് കടവില്‍ റഷീദിനെതിരെ കള്ളക്കേസെടുത്തത്. ഇത് വാട്‌സ്ആപ് കൂട്ടായ്മയില്‍ പങ്കുവെച്ചതിനാണ് പി.ജി സുരേഷിനെതിരെ കേസെടുത്തതെന്നും റെജി കുറിച്ചു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യം ചോദിച്ചാല്‍ ക്രിമിനല്‍ കേസെടുക്കുന്ന അത്യപൂര്‍വ്വ ജനാധിപത്യ കീഴ്‌വഴക്കമാണ് ഇവിടെ കാണുന്നതെന്നും ഈ സംഭവത്തില്‍ കേരളത്തിലെ മുഴുവന്‍ മാധ്യമപ്രവര്‍ത്തകരും ഒരുമിച്ച് തന്നെ കൂടെയുണ്ടെന്നും റെജി വ്യക്തമാക്കി.

ഒരു കൗണ്ടര്‍ കേസെടുത്ത് സമാസമം പാലിക്കാന്‍ ഇത് രാഷ്ട്രീയ സംഘട്ടനമല്ല. പട്ടാപ്പകല്‍ ഒരു മാധ്യമപ്രവര്‍ത്തകനെ വാര്‍ത്താസമ്മേളനത്തില്‍ അധിക്ഷേപിക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത സംഭവമാണെന്നും അതിനെതിരെ പ്രതികരിച്ചവര്‍ക്കെതിരെ നിന്ദ്യമായ പ്രചാരണം നടത്തിയ സംഭവമാണിതെന്നും  കെ.പി റെജി പറഞ്ഞു.

പണ്ട് പൊലീസ് മേധാവിയായിരുന്നപ്പോള്‍ മുന്നിലിരുന്ന കീഴുദ്യോഗസ്ഥര്‍ ചെയ്യേണ്ടിയിരുന്ന പോലെ പഞ്ചപുച്ഛം അടക്കി ഇരിക്കാന്‍ വേറെ ആളെ നോക്കണമെന്നും അതിന് മാധ്യമ പ്രവര്‍ത്തകരെ കിട്ടില്ലെന്നും പോസ്റ്റില്‍ പറയുന്നു.

‘ഞങ്ങളെ നിശ്ശബ്ദരാക്കാന്‍ ഈ കള്ളക്കേസ് ഒന്നും മതിയാവില്ല മിസ്റ്റര്‍ സെന്‍കുമാര്‍! സെന്‍കുമാറിന്റെ ശിങ്കിടികള്‍ ഇപ്പോഴും കേരളാ പോലീസില്‍ ഉണ്ടെങ്കില്‍ അവരും അത് മനസിലാക്കുന്നത് നന്നാവും’ റെജി പറയുന്നു.

ടി.പി സെന്‍കുമാറിന്റെ പരാതിയിലാണ് കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്. കന്റോണ്‍മെന്റ് പൊലീസാണ് മാധ്യമപ്രവര്‍ത്തകര്‍ പി.ജി സുരേഷ് കുമാറിനെതിരെയും, കടവില്‍ റഷീദിനെതിരെയും കേസെടുത്തത്.

ഗൂഢാലോചന, ഭീഷണി എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്. പ്രതികള്‍ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് സെന്‍കുമാറിന്റെ പരാതി. തിരുവനന്തപുരം സി.ജെ.എം കോടതിയുടെ അനുമതിയോടെയാണ് കേസ്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വാര്‍ത്താസമ്മേളനത്തില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന്‍ കടവില്‍ റഷീദ് ടി.പി സെന്‍കുമാര്‍, സുഭാഷ് വാസു എന്നിവരുള്‍പ്പെടെ 10 പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതിന് ശേഷമാണ് ഗൂഢാലോചന, ഭീഷണി എന്നീ കുറ്റങ്ങള്‍ ചുമത്തി മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തത്.