ആളും ആരവവും ആവേശവുമായി ഐ.പി.എല്ലിന്റെ 17ാം എഡിഷനും തിരശ്ശീല വീണിരിക്കുകയാണ്. സ്റ്റേഡിയങ്ങള്‍ ആളൊഴിഞ്ഞ പൂരപ്പറമ്പ് പോലെ ആയെങ്കിലും ക്രിക്കറ്റ് സര്‍ക്കിളുകളില്‍ ഐ.പി.എല്‍ ഇപ്പോഴും സജീവ ചര്‍ച്ചാവിഷയം തന്നെയാണ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മിച്ചല്‍ സ്റ്റാര്‍ക്കിനായി 24.75 കോടി രൂപയും സണ്‍റൈസേഴ്സ് ഹൈദരാബാദ് തങ്ങളുടെ നായകന്‍ പാറ്റ് കമ്മിന്‍സിനായി 20 കോടി രൂപയും ടീം മുടക്കിയത് ഒട്ടും പാഴായിപ്പോയില്ല എന്ന് അവര്‍ പ്രകടനം കൊണ്ട് അടിവരയിട്ടപ്പോള്‍ കോടികള്‍ മുടക്കി വാങ്ങിയിട്ടും കാര്യമില്ലാതായ നിരവധി താരങ്ങളും എന്നത്തെയുംപ്പോലെ ഈ സീസണിലുമുണ്ടായിട്ടുണ്ട്.

കോടികള്‍ മുടക്കി ടീമിലെത്തിക്കുകയും എന്നാല്‍ മോശം ഫോമിനെ തുടര്‍ന്നോ പരിക്കിനെ തുടര്‍ന്നോ കളിക്കാന്‍ സാധിക്കാതെ പോയ താരങ്ങളെ കുറിച്ചാണ് പറഞ്ഞുവരുന്നത്.

ഇത്തരത്തില്‍ ഏറ്റവും വലിയ തിരിച്ചടി നേരിട്ടത് ദല്‍ഹി ക്യാപ്പിറ്റല്‍സിനാണ്. ആഭ്യന്തര തലത്തിലെ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ സ്വന്തമാക്കിയ യുവതാരം കുമാര്‍ കുശാഗ്രക്കാണ് ടീമിനായി ഒട്ടും തന്നെ തിളങ്ങാന്‍ സാധിക്കാതെ പോയത്.

7 കോടി 20 ലക്ഷം രൂപക്ക് സ്വന്തമാക്കിയിട്ടും അടിസ്ഥാന വിലയ്ക്ക് പോന്ന പ്രകടനം പോലും താരത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരുന്നില്ല.