വാംഖഡെയില്‍ നടക്കുന്ന ഇന്ത്യ – ന്യൂസിലാന്‍ഡ് പരമ്പരയിലെ അവസാന ടെസ്റ്റില്‍ ഇന്ത്യയുടെ മോശം പ്രകടനം തുടരുന്നു. സന്ദര്‍ശകര്‍ ഉയര്‍ത്തിയ 147 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യക്ക് 30 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിന് മുമ്പ് തന്നെ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി.

രോഹിത് ശര്‍മ (11 പന്തില്‍ 11), ശുഭ്മന്‍ ഗില്‍ (നാല് പന്തില്‍ ഒന്ന്), വിരാട് കോഹ്‌ലി (ഏഴ് പന്തില്‍ ഒന്ന്), യശസ്വി ജെയ്‌സ്വാള്‍ (16 പന്തില്‍ അഞ്ച്), സര്‍ഫറാസ് ഖാന്‍ (രണ്ട് പന്തില്‍ ഒന്ന്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്.

യുവതാരങ്ങളുടെ മോശം പ്രകടനങ്ങളേക്കാള്‍ സീനിയര്‍ താരങ്ങള്‍ ഫ്രീ വിക്കറ്റാകുന്നതാണ് ആരാധകരെ കൂടുതല്‍ നിരാശരാക്കുന്നത്. രോഹിത്തും വിരാടും പരമ്പരയിലുടനീളം ആരാധകരെ നിരാശപ്പെടുത്താന്‍ മത്സരിച്ചു.

വാംഖഡെയിലെ രണ്ടാം ഇന്നിങ്‌സില്‍ വെറും ഒറ്റ റണ്‍സിന് പുറത്തായതോടെ തന്റെ കരിയറിലെ ഏറ്റവും മോശം ടെസ്റ്റ് പ്രകടനമാണ് വിരാടിന്റെ പേരില്‍ കുറിക്കപ്പെട്ടത്. വെറും അഞ്ച് റണ്‍സ് മാത്രമാണ് വിരാടിന് സ്വന്തമാക്കാന്‍ സാധിച്ചത്.

വിരാട് കോഹ്‌ലിയുടെ മോശം ടെസ്റ്റ് പ്രകടനങ്ങള്‍ (രണ്ട് ഇന്നിങ്‌സിലുമായി നേടിയ റണ്‍സിന്റെ അടിസ്ഥാനത്തില്‍)

(ആകെ നേടിയ റണ്‍സ് – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

5 – ന്യൂസിലാന്‍ഡ് – 2024*

7 – ഇംഗ്ലണ്ട് – 2014

7 – വെസ്റ്റ് ഇന്‍ഡീസ് – 2016

9 – ഇംഗ്ലണ്ട് – 2014

11 – ഓസ്‌ട്രേലിയ – 2011

ഈ മോശം പ്രകടനത്തിന് പിന്നാലെ ആരാധകരും രംഗത്തെത്തിയിട്ടുണ്ട്. മുന്‍കാലങ്ങളില്‍ പുറത്തെടുത്ത പ്രകടനങ്ങളുടെ മേന്മ നശിപ്പിക്കുന്ന ഇന്നിങ്‌സ്, ഇങ്ങനെണെങ്കില്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ വിരാടും രോഹിത്തും കളിക്കരുത്, പുതിയ താരങ്ങള്‍ക്ക് വേണ്ടി ദയവായി വിരമിക്കൂ എന്നെല്ലാമാണ് ആരാധകര്‍ പറയുന്നത്.

അതേസമയം, മൂന്നാം ദിവസം ഡ്രിങ്ക്‌സിന് പിരിയുമ്പോള്‍ 47ന് അഞ്ച് എന്ന നിലയിലാണ് ഇന്ത്യ. 11 പന്തില്‍ 17 റണ്‍സുമായി റിഷബ് പന്തും ഒമ്പത് പന്തില്‍ മൂന്ന് റണ്‍സുമായി സര്‍ഫറാസ് ഖാനുമാണ് ക്രീസില്‍.

മൂന്നാം ദിനം 171/9 എന്ന നിലയില്‍ ഇന്നിങ്‌സ് ആരംഭിച്ച ന്യൂസിലാന്‍ഡ് രണ്ട് ഓവറില്‍ 175/10 എന്ന നിലയിലേക്ക് വീണു. രവീന്ദ്ര ജഡേജയാണ് അവസാന വിക്കറ്റ് സ്വന്തമാക്കിയത്.

ജഡേജ ഫൈഫറുമായി തിളങ്ങിയപ്പോള്‍ ആര്‍. അശ്വിന്‍ മൂന്ന് വിക്കറ്റുമായി മികച്ച പ്രകടനം നടത്തി. ആകാശ് ദീപും വാഷിങ്ടണ്‍ സുന്ദറുമാണ് ശേഷിച്ച വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

നേരത്തെ ആദ്യ രണ്ട് മത്സരവും പരാജയപ്പെട്ട ഇന്ത്യ പരമ്പര അടിയറവ് വെച്ചിരുന്നു. സ്വന്തം കാണികള്‍ക്ക് മുമ്പില്‍ മുഖം രക്ഷിക്കാനുള്ള ആശ്വാസ ജയമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ന്യൂസിലാന്‍ഡിനെ ക്ലീന്‍ സ്വീപ്പിന് അനുവദിക്കാതിരിക്കുക എന്നതിനേക്കാള്‍ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ നേടാന്‍ സാധിക്കുന്ന നേരിയ മുന്‍തൂക്കമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

 

Content highlight: IND vs NZ: Virat Kohli with worst performance in his career