കൊച്ചി: വനിതാ മതിലില്‍ നിന്ന് കുട്ടികളെ ഒഴിവാക്കണമെന്ന് ഹൈക്കോടതി. 18 വയസിനു താഴെ പ്രായമുള്ളവരെ വനിതാ മതിലില്‍ നിന്ന് ഒഴിവാക്കണമെന്നാണ് ഹൈക്കോടതി നിര്‍ദേശം.

അതിനിടെ വനിതാ മതിലില്‍ ജീവനക്കാരെ നിര്‍ബന്ധിച്ചു പങ്കെടുപ്പിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. പങ്കെടുക്കാത്തവര്‍ക്കെതിരെ ശിക്ഷാ നടപടിയുണ്ടാവില്ലെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

വനിതാ മതിലില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്ന് നിര്‍ബന്ധമുണ്ടോയെന്ന് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനു വിശദീകരണമായാണ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത്.

സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിനായി 50 കോടി രൂപ ബഡ്ജറ്റില്‍ മാറ്റിവെച്ചിട്ടുണ്ട്. വനിതാ മതിലും ഇത്തരം പ്രചരണത്തിന്റെ ഭാഗമാണെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.

വനിതാ മതിലിനെതിരായ പൊതുതാല്‍പര്യ ഹരജിയിലാണ് കോടതി നടപടി.