തിരുവനന്തപുരം: വയനാട് ഡെപ്യൂട്ടി കളക്ടര്‍ സോമനാഥനെ സസ്‌പെന്‍ഡ് ചെയ്യാന്‍ റവന്യു മന്ത്രിയുടെ നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് ഉത്തരവ് ജില്ലാ കളക്ടര്‍ക്ക് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ നല്‍കി. ഉദ്യോഗസ്ഥരുടേയും ഭരണകക്ഷി നേതാക്കളുടേയും ഒത്താശയോടെ സര്‍ക്കാര്‍ ഭൂമി വില്‍ക്കുന്നുവെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഇത് സംബന്ധിച്ച് എഷ്യാനെറ്റ് ന്യൂസാണ് വാര്‍ത്തകള്‍ പുറത്ത് വിട്ടത്. സംഘത്തിലെ മുഖ്യകണ്ണി സി.പി.ഐ ജില്ലാ സെക്രട്ടറിയാണെന്നും റവന്യ രേഖകള്‍ അട്ടിമറിക്കുന്നത് ഡെപ്യൂട്ടി കലക്ടറാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാലരയേക്കര്‍ സര്‍ക്കാര്‍ ഭൂമി തരം മാറ്റാന്‍ 20 ലക്ഷം രൂപ. 10 ലക്ഷം സി.പി.ഐ ജില്ലാ സെക്രട്ടറിക്കും 10 ലക്ഷം ഡെപ്യൂട്ടി കലക്ടര്‍ക്കും നല്‍കണം എന്നാണ് ഇടപാട്.

റിസോര്‍ട്ട് നിര്‍മ്മിക്കാനെന്ന വ്യാജേന സമീപിച്ചപ്പോള്‍ മിച്ചഭൂമിയുള്‍പ്പെടെ പത്തൊമ്പതേക്കര്‍ വില്‍ക്കാനുണ്ടെന്ന് ബ്രോക്കര്‍മാര്‍ അറിയിക്കുകയായിരുന്നു.


Also Read ദേവസ്വം ബോര്‍ഡ് നിയമനം സുതാര്യമാക്കണമെന്ന് ഹൈക്കോടതി


ബ്രോക്കര്‍മാര്‍ ഇടനിലക്കാരനായ കുഞ്ഞുമുഹമ്മദ് എന്നയാളുടെ അടുത്തെത്തിച്ചു. അദ്ദേഹവും വില്ലേജ്, റവന്യൂ അധികൃതരിലേക്കും അവിടെ നിന്നും ഡെപ്യൂട്ടി കളക്ടറിലേക്കും ഞങ്ങള്‍ക്ക് വഴികാട്ടി. പതിനായിരം രൂപ കൈക്കൂലിയായി സ്വീകരിച്ച ഡെപ്യൂട്ടി കളക്ടര്‍ ഇടപാടുമായി മുന്നോട്ട് പോകാന്‍ പച്ചക്കൊടി കാണിച്ചു.

തുടര്‍ന്നാണ് ഇടനിലക്കാരന്‍ കുഞ്ഞുമുഹമ്മദ് ഞങ്ങളെ സി.പി.ഐ ജില്ലാ സെക്രട്ടറിയുടെ അടുത്തേക്ക് കൊണ്ടു പോയത്. റവന്യൂവകുപ്പില്‍ തനിക്കുള്ള സ്വാധീനം വച്ച് രേഖകള്‍ ശരിയാക്കാം എന്ന ഉറപ്പു തന്നതും തിരുവനന്തപുരത്തേക്ക് പോകാന്‍ നിര്‍ദേശിക്കുന്നതും സി.പി.ഐ ജില്ലാ സെക്രട്ടറിയാണ്. ഇടപാടിന് 20 ലക്ഷം രൂപ വേണമെന്നും അതില്‍ പത്ത് ലക്ഷം ജില്ലാ സെക്രട്ടറിക്ക് നല്‍കേണ്ടി വരുമെന്നും ഇടനിലക്കാരന്‍ കുഞ്ഞുമുഹമ്മദ് വെളിപ്പെടുത്തി എന്നും ഏഷ്യാനെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

പിന്നീട് തിരുവനന്തപുരത്ത് സി.പി.ഐ ആസ്ഥാനത്തേക്ക് കുഞ്ഞുമുഹമ്മദിനൊപ്പം പോകുന്നു. അവിടെയും പിന്നീട് മന്ത്രിയുടെ ഓഫീസിലും കുഞ്ഞുമുഹമ്മദിനുള്ള സ്വാധീനം ഞങ്ങള്‍ നേരില്‍ കാണുന്നു. മിച്ചഭൂമിയ്ക്ക് കരമടയ്ക്കാനുള്ള തടസ്സം മാറ്റണമെന്ന് കാണിച്ച് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ ഓഫീസില്‍ ഞങ്ങള്‍ അപേക്ഷ കൊടുക്കുന്നു. ഇരുപത് ദിവസത്തിനുള്ളില്‍ മറുപടി ലഭിക്കുമെന്ന ഉറപ്പ് നേടി ഞങ്ങള്‍ തലസ്ഥാനത്ത് നിന്ന് മടങ്ങുന്നു. റിപ്പോര്‍ട്ടില്‍ പറയുന്നു.

 

DoolNews Video
ഫ്‌ളാറ്റ് മിഷന് വേണ്ടി സര്‍ക്കാര്‍ കുടിയൊഴിപ്പച്ചവര്‍ പെരുവഴിയില്‍