ghulam

തിരുവനന്തപുരം:  ശിവസേന ഭീഷണിയെ തുടര്‍ന്ന് ഇന്ത്യയില്‍ ഒരിടത്തും പരിപാടി നടത്താന്‍ കഴിയാതിരുന്ന പാക് ഗായകന്‍ ഗുലാം അലി കേരളത്തില്‍ സംഗീത പരിപാടി നടത്തും. ജനുവരി 15ന് തിരുവനന്തപുരത്തും ജനുവരി 17ന് കോഴിക്കോട്ടുമാണ് പരിപാടി നടത്തുന്നത്. സ്വരലയയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഗുലാം അലിയെ കേരളത്തിലേക്ക ക്ഷണിക്കുന്നതിനായി സംഗീത പ്രേമികളില്‍ നിന്നും ആവശ്യമുയര്‍ന്നെന്നും ഗുലാം അലിയുമായി ബന്ധപ്പെട്ടപ്പോള്‍ പരിപാടിയില്‍ പങ്കെടുക്കാമെന്ന് സമ്മതിച്ചതായും സി.പി.ഐ.എം നേതാവ് എം.എ ബേബി പറഞ്ഞു.

ശിവസേനയുടെ പ്രതിഷേധത്തെ തുടര്‍ന്ന് മുംബൈയില്‍ സംഘടിപ്പിക്കാനിരുന്ന ചടങ്ങാണ് ആദ്യം ഉപേക്ഷിച്ചിരുന്നത്. തുടര്‍ന്ന് ദല്‍ഹി, ലക്‌നൗ എന്നിവിടങ്ങളിലെ പരിപാടികളും ഉപേക്ഷിച്ചിരുന്നു. ഇന്ത്യയില്‍ നിന്നുള്ള പ്രതികരണങ്ങള്‍ ദുഖിപ്പിച്ചെന്നും കാര്യങ്ങള്‍ ശരിയാവുന്നത് വരെ പരിപാടി നടത്തില്ലെന്നും ഗുലാം അലി പറഞ്ഞിരുന്നു.

അതിനിടെ ഗുലാം അലിയെ കേരളത്തിലേക്ക ക്ഷണിക്കുന്നതായി ഡി.വൈ.എഫ്.ഐ നേതാവ് എം.ബി രാജേഷ് എം.പി പറഞ്ഞിരുന്നു. ശിവസേനയുടെ നേതൃത്വത്തില്‍ ഗുലാം അലിയുടെ പരിപാടി തടഞ്ഞതിനെതിരെ കലാകാരന്‍മാരുമായും സാംസ്‌കാരിക പ്രവര്‍ത്തകരുമായും മതനിരപേക്ഷ ശക്തികളുമായും യോജിച്ച് ഡി.വൈ.എഫ്.ഐ രാജ്യവ്യാപകമായി പരിപാടി സംഘടിപ്പിക്കുമെന്നും  പരിപാടിക്ക് എല്ലാവരുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നതായും എം.ബി രാജേഷ് പറഞ്ഞിരുന്നു.