കോഴിക്കോട്: കേരളത്തില്‍ ഉപതെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും ആശ്വാസം.

ചേലക്കര മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ 6135 വോട്ടുകളുമായി ലീഡ് ചെയ്യുകയാണ്. രണ്ടാം സ്ഥാനത്ത് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ രമ്യ ഹരിദാസും മൂന്നാം സ്ഥാനത്ത് എന്‍.ഡി.എ കെ. ബാലകൃഷ്ണനുമാണ്.

പാലക്കാട് മണ്ഡലത്തില്‍ രണ്ടാംഘട്ട വോട്ടെണ്ണല്‍ പൂര്‍ത്തിയായതോടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ ലീഡ് ചെയ്യുകയാണ്. 1418 വോട്ടുകളുമായാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ലീഡ് ഉയര്‍ത്തുന്നത്.

വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായ സി. കൃഷ്ണകുമാര്‍ ലീഡ് ഉയര്‍ത്തിയിരുന്നു. എന്നാല്‍ കൃഷ്ണകുമാറിനെ രണ്ടാം സ്ഥാനത്തേക്ക് തള്ളി യു.ഡി.എഫ് ലീഡ് ഉയര്‍ത്തുകയാണ്.

ബി.ജെ.പിക്ക് സ്വാധീനമുള്ള നഗരമേഖലയിലെ വോട്ടെണ്ണല്‍ തുടരുമ്പോഴാണ് രാഹുല്‍ ലീഡ് ഉയര്‍ത്തുന്നത്. രണ്ടാംഘട്ടം പൂര്‍ത്തിയാകുമ്പോള്‍ സി.പി.ഐ.എമ്മും യു.ഡി.എഫും മുന്‍ തെരഞ്ഞെടുപ്പുകളില്‍ നിന്ന് വോട്ട് ഉയര്‍ത്തുകയാണ് ചെയ്തത്.

വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ രണ്ടാംഘട്ട വോട്ടെണ്ണല്‍ പൂര്‍ത്തിയാകുമ്പോള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ പ്രിയങ്ക ഗാന്ധി 83169 വോട്ടുകളുമായി ലീഡ് ഉയര്‍ത്തുകയാണ്. വോട്ടെണ്ണല്‍ ആരംഭിച്ചതുമുതല്‍ പ്രിയങ്ക ഗാന്ധി ലീഡ് നിലനിര്‍ത്തിയിരുന്നു.

പോസ്റ്റല്‍ വോട്ടുകളും ഹോം വോട്ടുകളും എണ്ണിയപ്പോള്‍ പാലക്കാട് സി. കൃഷ്ണകുമാറും ചേലക്കരയില്‍ യു.ആര്‍. പ്രദീപും വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുമായിരുന്നു മുന്നില്‍. തുടര്‍ന്ന് ഇ.വി.എം എണ്ണിത്തുടങ്ങിയപ്പോഴും വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയും ചേലക്കരയില്‍ യു.ആര്‍. പ്രദീപും ലീഡ് ഉയര്‍ത്തുകയായിരുന്നു.

രാഹുല്‍ മാങ്കൂട്ടത്തില്‍ നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനാണ്. പ്രിയങ്ക ഗാന്ധി എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാണ്. പ്രിയങ്കയുടെ കന്നിയങ്കം കൂടിയായിരുന്നു വയനാട്ടിലേത്. യു.ആര്‍. പ്രദീപ് ചേലക്കരയിലെ മുന്‍ എം.എല്‍.എ ആയിരുന്നു.

Content Highlight: First phase results are out in byelections on kerala