ഫ്‌ളോറിഡ: യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് പണം സംഭാവന ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ബിസിനസുകാരനും ടെസ്ല സി.ഇ.ഒ യുമായ ഇലോണ്‍ മസ്‌ക് ബുധനാഴ്ച അറിയിച്ചു.

‘ യുഎസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിക്ക് ഞാന്‍ പണം സംഭാവന ചെയ്യുന്നില്ലെന്ന് വ്യക്തമായി പറയുകയാണ്.’ ഇലോണ്‍ മസ്‌ക് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ അറിയിച്ചു.

ഫ്‌ളോറിഡയിലെ പാം ബീച്ചില്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും മുന്‍ യു.എസ് പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപിനെയും പാര്‍ട്ടിയുടെ മറ്റ് സംഭാവന നല്‍കാന്‍ സാധ്യതയുള്ളവരെയും കണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് മസ്‌കിന്റെ ട്വീറ്റ്. മുന്‍ യു.എസ് പ്രസിഡന്റിന്റെ വസതിയാണ് മാര്‍-എ-ലാഗോ ക്ലബ്ബില്‍ പാം ബീച്ചില്‍ ഉള്ളത്.

നവംബറിലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള തന്റെ പ്രചാരണത്തിനായി ട്രംപ് വലിയ പണ നിക്ഷേപം തേടുകയാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടില്‍ പറയപ്പെടുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഡെമോക്രാറ്റുകള്‍ക്കും റിപ്പബ്ലിക്കന്‍മാര്‍ക്കും ഇടയില്‍ മസ്‌ക് തുല്യമായി സംഭാവന നല്‍കിയിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ചൊവ്വാഴ്ച യു.എസിലുടനീളമുള്ള 15 സംസ്ഥാനങ്ങളില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് ഇന്ത്യന്‍-അമേരിക്കന്‍ രാഷ്ട്രീയക്കാരിയായ നിക്കി ഹേലി പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവച്ചതിന് തൊട്ടുപിന്നാലെയാണ് മസ്‌കിന്റെ ട്വീറ്റ് വന്നത്.

ഹേലി തന്റെ പ്രചാരണം അവസാനിപ്പിച്ചതോടെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയായി.

‘എന്റെ പ്രചാരണം താത്കാലികമായി നിര്‍ത്തേണ്ട സമയമാണിത്. അമേരിക്കക്കാരുടെ ശബ്ദം കേള്‍ക്കണമെന്ന് ഞാന്‍ പറയുകയും അത് ചെയ്യുകയും ചെയ്തു. എനിക്കതില്‍ ഖേദമില്ല,’ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ നിന്ന് പുറത്തുകടക്കുന്നതായി പ്രഖ്യാപിച്ചുകൊണ്ട് ഹേലി പറഞ്ഞു.

തന്റെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണം അവസാനിപ്പിച്ചുകൊണ്ടുള്ള പ്രഖ്യാപന വേളയില്‍ ഹേലി തന്റെ എതിരാളിയും മുന്‍ മേധാവിയുമായ ട്രംപിനെ അഭിനന്ദിച്ചു.

Content Highlight: Elon Musk announced that he has no intention for donating money in US President Election