മലയാളികൾക്ക് പ്രിയപ്പെട്ട അഭിനേതാവാണ് ധ്യാൻ ശ്രീനിവാസൻ. അതുല്യ കലാകാരൻ ശ്രീനിവാസന്റെ മകനെന്ന ലേബലിൽ സിനിമയിലെത്തിയ ധ്യാൻ കുറഞ്ഞ കാലം കൊണ്ട് മലയാളി പ്രേക്ഷകർക്കിടയിൽ തന്റേതായ സ്ഥാനം കണ്ടെത്തുകയായിരുന്നു. 2019-ൽ ലൗ ആക്ഷൻ ഡ്രാമ എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത നടൻ ഒട്ടനവധി ചിത്രങ്ങളിലാണ് നായകനായി പ്രത്യക്ഷപ്പെട്ടത്. ഇതിൽ ഭൂരിഭാഗവും പരാജയപ്പെട്ടെങ്കിലും, ഇവയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ധ്യാൻ നൽകിയ അഭിമുഖങ്ങളെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമാണ്.

ഇത്തരത്തിൽ ധ്യാനിന്റേതായി പുറത്തിറങ്ങിയ ഏറ്റവും പുതിയ അഭിമുഖത്തിൽ അച്ഛൻ ശ്രീനിവാസനെ കുറിച്ച് നടൻ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ധ്യാൻ ശ്രീനിവാസൻ. Photo. Screen Grab/ Youtube

കെ.ജി. ജോർജ്, പത്മരാജൻ, ഭരതൻ തുടങ്ങിയ പ്രമുഖ സംവിധായകരുടെ ചിത്രങ്ങൾ നമ്മൾ ഏറെ ഇഷ്ടപ്പെടുകയും കാണുകയും ചെയ്യാറുണ്ടെങ്കിലും, ആളുകൾ കൂടുതൽ തവണ ആവർത്തിച്ചു കാണുന്നത് തമാശ സിനിമകളാണ് എന്ന് പറയുകയാണ് ധ്യാൻ.

‘കെ.ജി. ജോർജ്, പത്മരാജൻ, ഭരതൻ തുടങ്ങിയ മുൻകാല സംവിധായകരുടെ നമുക്ക് ഇഷ്ടപ്പെട്ട ഒട്ടേറെ സിനിമകളുണ്ടാകാം, എങ്കിലും അവയൊക്കെ എത്ര തവണ നമ്മൾ ആവർത്തിച്ചു കാണും, ഒരു നാലോ അഞ്ചോ തവണ കണ്ടേക്കാം, ഇപ്പോൾ തൂവാനത്തുമ്പികൾ ഒക്കെ താൻ എത്രയോ തവണ കണ്ടിട്ടുണ്ട്, പക്ഷെ അതിനേക്കാളൊക്കെ കൂടുതൽ ആളുകൾ ആവർത്തിച്ചു കാണുന്നത് ഒരുപക്ഷേ തമാശ സിനിമകളായിരിക്കും, തമാശകൾ എഴുതാൻ വേറെതന്നെ കഴിവും വേണം എന്ന് ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

ശ്രീനിനിവാസൻ വെറുതെ കോമഡി ചിത്രങ്ങൾ മാത്രം എഴുതിയ ആളല്ലെന്നും, കാര്യപ്രസക്തമായ വിഷയങ്ങളിൽ പ്രേക്ഷകരെ മനസിലാക്കാനുള്ള കഴിവുള്ള ഒരു ജീനിയസ് ആയിരുന്നു അദ്ദേഹമെന്നും ധ്യാൻ വ്യക്തമാക്കുന്നു.

‘അച്ഛൻ എല്ലാറ്റിന്റെയും ഒരു മിക്സ് ആയിരുന്നു എന്ന് പറയാം. ഒരു വശത്ത് ഒരു ജീനിയസ് ഉണ്ടായിരുന്നു, വെറുതെ കോമഡി പടങ്ങൾ എഴുതിയ ഒരാളുമല്ല അച്ഛൻ, അതോടൊപ്പം തന്നെ കാര്യപ്രസക്തിയുള്ള കാര്യങ്ങളിൽ ആളുകളുടെ മനസ് മനസിലാക്കാനുള്ള അച്ഛന്റെ കഴിവ് അപാരം ആയിരുന്നു, നടൻ പറഞ്ഞു.

മറ്റു സംവിധായകരുടെ സിനിമകൾ മൊത്തത്തിൽ ഒരു ക്ലാസിക് അല്ലെങ്കിൽ കൾട്ട് സ്വഭാവമുള്ളവയായിരിക്കുമ്പോൾ, ഒരു വശത്ത് ക്ലാസിക് എഴുത്തും മറുവശത്ത് ജനപ്രിയ തമാശകളും സമന്വയിപ്പിച്ചു കൊണ്ടുള്ളതായിരുന്നു ശ്രീനിവാസൻ തിരക്കഥ എഴുതിയ സിനിമകൾ എന്ന് ധ്യാൻ കൂട്ടിച്ചേർത്തു.

ശ്രീനിവാസൻ. Photo. Script Magazine

 

തലയണമന്ത്രം, വടക്കുനോക്കിയന്ത്രം തുടങ്ങിയ സിനിമകളിലൊക്കെ സ്ട്രോങ്ങ് ആയിട്ടുള്ള ഒരു വായനയുടെ ബലമുണ്ട്, ഒരു ക്ലാസ് എഴുത്തുകാരനുണ്ട്. അതോടൊപ്പം തന്നെ കൂറ തമാശയും കോഴിത്തരവുമെല്ലാം ആ സിനിമകളിലുണ്ട്. അരം + അരം = കിന്നാരം എന്ന സിനിമയിൽ ലാലേട്ടനൊക്കെ ഒരു കോഴി കഥാപാത്രമാണ്.

മറ്റു സംവിധായകരുടെ പടങ്ങളൊക്കെ മൊത്തത്തിൽ ഒരു ക്ലാസിക് സ്വഭാവമുള്ളതായിരിക്കും, കൾട്ട് എന്നൊക്കെ വിളിക്കാൻ പറ്റും. പക്ഷെ അച്ഛൻ ഇതിന്റെയൊക്കെ മൊത്തത്തിലുള്ള ഒരു ബ്ലെൻഡ് ആയിരുന്നു,’ ധ്യാൻ ശ്രീനിവാസൻ പറഞ്ഞു.

Content Highlight: Dhyan Sreenivasan talks about Sreenivasan’s movie scripting