തിരുവനന്തപുരം: കോഴിക്കോട് ഫാറൂഖ് കോളജിലെ പെണ്‍കുട്ടികളുടെ വസ്ത്രധാരണ രീതിയെ അപമാനിച്ച് പ്രസംഗിച്ച അദ്ധ്യാപകന്‍ ജൗഹര്‍ മുനവ്വിറിനെതിരെ വകുപ്പ്തല നടപടിയെടുക്കുമെന്ന് മന്ത്രി എ.കെ ബാലന്‍. അദ്ധ്യാപകനെതിരെ നടപടിക്ക് നിര്‍ദ്ദേശിച്ചതായും ഇതിനായി വിദ്യാഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തിയെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു.

വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പില്‍ ജൗഹറിനെതിരെ കൊടുവള്ളി പൊലീസ് കേസെടുത്തിരുന്നു. ഫാറൂഖ് കോളജ് വിദ്യാര്‍ത്ഥിനി അമൃത മേത്തര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.


Read Also: ചെങ്ങന്നൂരില്‍ വിഷ്ണുനാഥ് ഒരു വികസനവും നടത്തിയില്ല; ഒതുക്കിയത് ചെന്നിത്തല; എം.എം ഹസ്സനെതിരെ ആഞ്ഞടിച്ച് ശോഭനാ ജോര്‍ജ്


അതേസമയം വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ ജൗഹര്‍ മുനവ്വീര്‍ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്. ഈ മാസം 28 വരെയാണ് അസിസ്റ്റന്റ് പ്രൊഫസറായ ജൗഹര്‍ മുനവീര്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്നത്. വിദ്യാര്‍ഥികളെ അധിക്ഷേപിച്ച് മുനവര്‍ സംസാരിക്കുന്ന ഓഡിയോ ഡൂള്‍ന്യൂസായിരുന്നു പുറത്തുവിട്ടത്. ഇതിനു പിന്നാലെ വിഷയം സോഷ്യല്‍ മീഡിയയും ഏറ്റെടുക്കുകയായിരുന്നു.

ഈ മാസം ആദ്യം അസിസ്റ്റന്റ് പ്രൊഫസര്‍ ജൗഹര്‍ മുനവ്വിര്‍ കോഴിക്കോട് വച്ച് നൂറോളം ആളുകളുള്ള സദസ്സില്‍ വച്ച് ബോധപൂര്‍വം മൈക്കിലൂടെയാണ്അധിക്ഷേപം നടത്തിയത്.