[] ന്യൂദല്‍ഹി: ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിന്റെ അറിവോടെയാണ് ഭീകരാക്രമണങ്ങല്‍ നടത്തിയതെന്ന് സ്‌ഫോടന കേസുകളില്‍ വിചാരണ നേരിടുന്ന ഹിന്ദുത്വ നേതാവ് അസീമാനന്ദ.

രാജ്യത്തെ ഞെട്ടിച്ച ഭീകരാക്രമണങ്ങളില്‍ ആര്‍.എസ്.എസ് നേതൃത്വത്തിന് പങ്കുണ്ടെന്ന് അസീമാനന്ദ വെളിപ്പെടുത്തി.

കാരവന്‍ മാസികയുടെ എഡിറ്റോറിയല്‍ മാനേജര്‍ ലീന ഗീത രഘുനാഥിന് ജയില്‍ വച്ച് നല്‍കിയ അഭിമുഖത്തിലാണ് അസീമാനന്ദയുടെ വെളിപ്പെടുത്തല്‍.

സംഝൗത എക്‌സ്പ്രസ്, മക്ക മസ്ജിദ്, മലേഗാവ് സ്‌ഫോടനങ്ങളില്‍ 119 പേര്‍ കൊല്ലപ്പെട്ടിരുന്നു. 2005 ജൂലൈയില്‍ ആര്‍.എസ്.എസ് സമ്മേളനത്തിന് ശേഷമാണ് സംഘടന സെക്രട്ടറിയായിരുന്ന മോഹന്‍ ഭഗവത് തന്നെ സന്ദര്‍ശിച്ചതെന്നാണ് അസീമാനന്ദയുടെ വെളിപ്പെടുത്തല്‍.

ദേശിയ നിര്‍വാഹക സമിതി അംഗം ഇന്ദ്രേഷ് കുമാറും ഒപ്പമുണ്ടായിരുന്നു. മുസ്ലീം ആരാധനാലയങ്ങള്‍ ആക്രമിക്കാനുളഅള പദ്ധതിയെ രണ്ട് പേരും പിന്തുണച്ചു. കുറ്റം ചെയ്‌തെന്ന് ജനങ്ങള്‍ പറയില്ലെന്നായിരുന്നു അവരുടെ ഉറപ്പ്.

സൂറത്തില്‍ ആര്‍.എസ്.എസ് നേതാക്കളുടെ സമ്മേളനത്തിന് ശേഷമാണ് ഭഗവതും ഇന്ദ്രേഷ് കുമാറും അസീമാന്ദ താമസിക്കുന്ന ഗുജറാത്തിലെ ദാംഗ്‌സില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിലെത്തിയത്.

അസീമാനന്ദും ആര്‍.എസ്.എസ് നേതാക്കളിലൊരാളായ സുനില്‍ ജോഷിയും ചേര്‍ന്ന് മുസ്ലിങ്ങളെ ലക്ഷ്യം വച്ച് ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്ന സമയത്തായിരുന്നു ഇവരുടെ സന്ദര്‍ശനം. ഈ വിവരം ഭതവതിനെ അറിയിച്ചപ്പോള്‍ പൂര്‍ണ്ണ പിന്തുണ നല്‍കി.

ഈ ആക്രമണങ്ങള്‍ അനിവാര്യമാണ്. നിങ്ങള്‍ക്ക് പിന്തുണയേകി ഞങ്ങള്‍ ഒപ്പമുണ്ടാകും. ഇത് ഒരിക്കലും ക്രിമിനല്‍ കേസാവില്ല. ഇതൊരു കുറ്റമായി ജനങ്ങള്‍ പരിഗണിയ്ക്കുന്നതിന് പകരം പ്രത്യയശാസ്ത്രവുമായി ബന്ധപ്പെടുത്തും. ദയവായി ഇത് ചെയ്യു. ഇത് ഹിന്ദുക്കള്‍ക്കളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്. എല്ലാവിധ ആശംസകളും- മോഹന്‍ ഭഗവത് പറഞ്ഞു.

ആര്‍.എസ്.എസ് നേതൃത്വത്തില്‍ നിന്ന് പരസ്യമായി അകലം പാലിച്ച് സ്വന്തമായി ആക്രമണം നടത്തുകയെന്നതായിരുന്നു തന്ത്രം. ഗുജറാത്തില്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ചിരുന്ന കാലത്ത് തന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നരേന്ദ്ര മോഡി പിന്തുണ അറിയിച്ചിരുന്നുവെന്നും അസീമാനന്ദ വെളിപ്പെടുത്തി.

അസീമാനന്ദയും കൂട്ടരും നടത്തിയ ഭീകരാക്രമണങ്ങള്‍ക്ക് ധാര്‍മികവും സാങ്കേതികവുമായ എല്ലാ സഹായങ്ങളും ഇന്ദ്രേഷ് കുമാര്‍ നല്‍കിയിട്ടുണ്ടെന്ന് കുറ്റപത്രങ്ങളിലുണ്ടായിരുന്നെങ്കിലും ഇതാദ്യമായാണ് മോഹന്‍ ഭഗവതിന്റെ സഹായം സംബന്ധിച്ച വിവരം പുറത്ത് വരുന്നത്.

ഇന്ദ്രേഷ് കുമാറിന്റെ പങ്കിനെ സംബന്ധിച്ച് വ്യക്തമായ അറിവുണ്ടായ പശ്ചാത്തലത്തില്‍ ആര്‍.എസ്.എസിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാന്‍ ശുപാര്‍ഷ ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് അന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

എന്നാല്‍ ആര്‍.എസ്.എസിനെ നിരോധിക്കേണ്ട ആവശ്യകത ചൂണ്ടിക്കാട്ടിയുള്ള റിപ്പോര്‍ട്ട് ആഭ്യന്തര മന്ത്രാലയം പരിഗണിച്ചില്ല.

എന്നാല്‍ അസീമാനന്ദയുടെ ആരോപണത്തെ കുറിച്ച് പ്രതികരിക്കാന്‍ മോഹന്‍ ഭഗവത് തയ്യാറായിട്ടില്ലെന്ന് കാരവന്‍ മാസിക വ്യക്തമാക്കി.