കോഴിക്കോട്: ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ ബി.ജെ.പി പത്തനംതിട്ടയില്‍ നടത്തുന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത കെ.പി.സി.സി നിര്‍വാഹകസമിതിയംഗം ജി.രാമന്‍നായരെ സസ്‌പെന്‍ഡ് ചെയ്തു.

എ.ഐ.സി.സിയാണ് അച്ചടക്കനടപടിയെടുത്തത്. ജി.രാമന്‍നായരുടെ നടപടിയില്‍ കോണ്‍ഗ്രസിനെതിരെ വ്യാപക പ്രതിഷേധങ്ങളുണ്ടായിരുന്നു. പ്രതിഷേധത്തില്‍ ബിജെപിയ്‌ക്കൊപ്പം കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കുന്നുണ്ടെന്ന ആരപോണം ഉയര്‍ന്നപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിഷയം തള്ളിയിരുന്നു. അതിന് പിന്നാലെയാണ് കെ.പി.സി.സി നിര്‍വാഹകസമിതിയംഗം ബി.ജെ.പിയുടെ പരിപാടിയില്‍ ഉദ്ഘാടകനായി എത്തിയത്.


Read Also : മാധ്യമങ്ങളുടെ സംപ്രേഷണം നിര്‍ത്തിക്കണം, ഏഷ്യാനെറ്റ്, റിപ്പോര്‍ട്ടര്‍ ചാനല്‍ എന്നിവയെ തടസ്സപ്പെടുത്തണം; നിലയ്ക്കലില്‍ ആക്രമണങ്ങള്‍ ഏകോപിപ്പിക്കുന്നത് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ


 

വിശ്വാസികളായ പ്രവര്‍ത്തകര്‍ക്ക് പ്രതിഷേധിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. നേരത്തേ പന്തളം രാജ കുടുംബം നടത്തിയ പ്രതിഷേധത്തില്‍ പന്തളം സുധാകരന്‍, മുന്‍ മന്ത്രി വിഎസ് ശിവകുമാര്‍ എന്നിവര്‍ പങ്കെടുത്തിരുന്നു. സംസ്ഥാനത്തുടനീളം ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരത്തില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പങ്കാളിത്തമുണ്ടായിരുന്നു.

വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്നത് ബി.ജെ.പി ആയതു കൊണ്ടാണ് ശബരിമല വിഷയത്തില്‍ ഒരുമിച്ചു നില്‍ക്കാന്‍ തീരുമാനിച്ചതെന്നായിരുന്നു രാമന്‍നായര്‍ പറഞ്ഞത്.