കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബി.ജെ.പിയും തൃണമൂല്‍ കോണ്‍ഗ്രസും നാടകം കളിക്കുകയാണെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് കേന്ദ്രത്തിന്റെ നീക്കമെന്ന് യെച്ചൂരി ആരോപിച്ചു.

“അഞ്ച് വര്‍ഷം അനങ്ങാതിരുന്ന ഇരുകൂട്ടരും ഇപ്പോള്‍ നാടകവുമായി രംഗത്തെത്തിയിരിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് ഇപ്പോള്‍ നടത്തുന്ന പ്രതിഷേധം അഴിമതി മൂടിവെക്കാനുള്ളതാണ്. യാതൊരു അടിസ്ഥാനവുമില്ലാത്ത ഈ നാടകം ഇരുവരും നടത്തുന്നത് അവരുടെ അഴിമതിയില്‍ നിന്ന ശ്രദ്ധതിരിക്കാനാണ്. സി.പി.ഐ.എം രണ്ടുകക്ഷികളുടേയും ജനാധിപത്യവിരുദ്ധ നടപടിയ്ക്കും അഴിമതിയ്ക്കും വര്‍ഗീയതയ്ക്കും ഏകാധിപത്യഭരണത്തിനുമെതിരെ പോരാടുകയാണ്. അത് ഇനിയും തുടരും”.

ALSO READ: ബംഗാള്‍ പ്രതിസന്ധി; ഗവര്‍ണര്‍ ഇടപെടുന്നു

നേരത്തെ പ്രതിപക്ഷത്തെ മറ്റ് കക്ഷികള്‍ മമതാ ബാനര്‍ജിയേ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധി, അരവിന്ദ് കെജ്‌രിവാള്‍, ചന്ദ്രബാബു നായിഡു, അഖിലേഷ് യാദവ്, ഒമര്‍ അബ്ദുള്ള, തേജസ്വി യാദവ്, സ്റ്റാലിന്‍ തുടങ്ങിയവര്‍ മമതയെ പിന്തുണ അറിയിച്ചിട്ടുണ്ട്.

ഇന്നലെ രാത്രിയോടൊയാണ് ബംഗാളില്‍ അസാധാരണമായ സംഭവങ്ങള്‍ അരങ്ങേറിയത്. കൊല്‍ക്കത്ത പൊലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ ചോദ്യം ചെയ്യാനെത്തിയ സി.ബി.ഐ സംഘത്തെ ബംഗാള്‍ പൊലീസ് പിടിച്ചുകൊണ്ടുപോവുകയായിരുന്നു.

നഗരത്തിലെ പാര്‍ക്ക് സ്ട്രീറ്റിലുള്ള കമ്മീഷണറുടെ വസതിയിലെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ സ്ഥലത്തുണ്ടായിരുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ ആദ്യം തടഞ്ഞുവെക്കുകയും പിന്നീട് മുതിര്‍ന്ന ഉദ്യോഗസ്ഥരെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.

ALSO READ: “പ്രതിപക്ഷം മുഴുവന്‍ താങ്കള്‍ക്കൊപ്പമുണ്ട്”; മമതാ ബാനര്‍ജിയ്ക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി

2013ലെ ബംഗാളിലെ റോസ്വാലി, ശാരദ ചിട്ടി തട്ടിപ്പുകള്‍ അന്വേഷിച്ചിരുന്നത് രാജീവ് കുമാറായിരുന്നു.1986 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ രാജീവ് കുമാറിന് ചിട്ടി തട്ടിപ്പിലെ ചില നിര്‍ണായക രേഖ കാണാതായതുമായി ബന്ധമുണ്ടെന്നാണ് സി.ബി.ഐയുടെ ആരോപണം.

ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് രാജീവ് കുമാറിന് നിരവധി തവണ നോട്ടീസ് കൈമാറിയെങ്കിലും രണ്ടു വര്‍ഷമായി ഒഴിഞ്ഞു മാറുകയാണെന്നാണ് സി.ബി.ഐ ആരോപണം.

WATCH THIS VIDEO: