ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ എന്നീഅഞ്ചുസംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഇന്ന്.

രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. തപാല്‍വോട്ടുകളാണ് ആദ്യമെണ്ണുക. പത്തുമണിയോടെ ആദ്യഫലങ്ങള്‍ പുറത്തുവരും.

കഴിഞ്ഞദിവസം പുറത്തുവന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ യു.പി, ഉത്തരാഖണ്ഡ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ ബി.ജെ.പി.ക്ക് മുന്‍തൂക്കം പ്രവചിക്കുന്നു.

ഗോവയില്‍ കോണ്‍ഗ്രസും ബി.ജെ.പി.യും ഒപ്പത്തിനൊപ്പമെന്നാണ് സൂചന. പഞ്ചാബില്‍
എക്‌സിറ്റ്പോളുകളെല്ലാം ആം ആദ്മി പാര്‍ട്ടിക്ക് ഭരണം നേടുമെന്നാണ് പ്രവചിക്കുന്നത്.

അതേസമയം, ഉത്തര്‍പ്രദേശില്‍ 235-240 സീറ്റുകള്‍ നേടി സമാജ്‌വാദി പാര്‍ട്ടി ബി.ജെ.പിയില്‍ നിന്ന് അധികാരം പിടിച്ചെടുക്കുമെന്നാണ് ഹൈദരാബാദ് ആസ്ഥാനമായുള്ള ആത്മസാക്ഷി ഗ്രൂപ്പിന്റെ എക്സിറ്റ് പോള്‍ ഫലം.

ഉത്തര്‍പ്രദേശില്‍ 403 സീറ്റുകളിലേക്കും പഞ്ചാബില്‍ 117 സീറ്റുകളിലേക്കും ഉത്തരാഖണ്ഡില്‍ 70 സീറ്റുകളിലേക്കും മണിപ്പുരില്‍ 60 സീറ്റുകളിലേക്കും ഗോവയില്‍ 40 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

Content Highlights: Assembly Election Result 2022