ആന്റണി വര്‍ഗീസ് പെപ്പെയെ പ്രധാനകഥാപാത്രമാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചിത്രമാണ് അജഗജാന്തരം. ആനയെ വെച്ചുള്ള ഫൈറ്റ് സീനുകള്‍ ഉള്‍പ്പെടെയുള്ള ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

ചിത്രത്തിന്റെ ഫൈറ്റ് രംഗങ്ങള്‍ ചെയ്യാന്‍ അനുഭവിച്ച ബുദ്ധിമുട്ടുകളെക്കുറിച്ച് പറയുകയാണ് ആന്റണി വര്‍ഗീസ് പെപ്പെയും വീനീതും. സ്‌പോട്ട് കോറിയോഗ്രഫിയായിരുന്നു ഫൈറ്റ് സീനുകള്‍ക്ക് ഉണ്ടായതെന്നും ചെയ്യാന്‍ ഭയങ്കര ബുദ്ധിമുട്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആദ്യം ഷൂട്ട് ചെയ്യാന്‍ വേണ്ടി കൊണ്ടുവന്ന ആനക്ക് മദപ്പാട് ഉണ്ടായിരുന്നുവെന്നും പിന്നീട് കൊണ്ടുവന്ന ആന ഈ അടുത്ത് മരിച്ച് പോയെന്നും ആന്റണി പറഞ്ഞു. പോപ്പര്‍ സ്റ്റോപ്പ് മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

”മറ്റുള്ള സിനിമകളില്‍ ഒക്കെ ഫൈറ്റ് കോറിയോഗ്രഫിക്ക് നമുക്ക് പ്രാക്ടീസ് ഉണ്ടാകും. പക്ഷെ അജഗജാന്തരത്തില്‍ അങ്ങനെയല്ലായിരുന്നു. നമ്മള്‍ അഭിനയിക്കാന്‍ വരുമ്പോഴാണ് ഫൈറ്റ് മാസ്റ്റന്‍ കോറിയോഗ്രഫി ചെയ്യുക. ഒരു കോറിയോഗ്രഫി പറഞ്ഞാല്‍ എട്ട് സ്റ്റെപ്പ് ഉണ്ടാകും.

സിനിമയില്‍ നിങ്ങള്‍ കട്ട് ചെയ്തതാണ് കാണുന്നത്. പക്ഷെ ഒരുമിച്ച് ചെയ്യുമ്പോള്‍ ഈ എട്ട് പേരെ കൂടെ ഫൈറ്റ് ചെയ്യുക എന്ന് പറയുന്നത് എളുപ്പമല്ല. എന്തൊക്കെ പറഞ്ഞാലും ഈ എട്ട് പേരെ എടുത്തിട്ട് ഇടണ്ടെ.

തമിഴിലെ പോലെ ഫൈറ്റില്‍ ആള്‍ക്കാരെ മറിച്ച് ഇടുക എന്ന് പറയുന്നത് എളുപ്പമല്ല. ടിനുചേട്ടന്‍ വന്നിട്ട് ചെയ്യെടാ എന്നൊക്കെ പറഞ്ഞ് സപ്പോര്‍ട്ട് ചെയ്യും. പക്ഷെ പെട്ടെന്ന് വന്ന് ഡാന്‍സ് കളിക്കുന്നത് പോലെയല്ല ഫൈറ്റ്. നല്ല സ്പീഡില്‍ തന്നെ എട്ട് പേരെ മറിച്ചിടണം. അത് വല്ലാത്ത കഷ്ടപ്പാടായിരുന്നു.

അതില്‍ കാണുന്ന ആന മരിച്ച് പോയി. എന്റെ ഫ്രണ്ടായിരുന്നു. ഞങ്ങളുടെ ഷൂട്ടിന് ഫസ്റ്റ് വന്ന ആന വേറെയായിരുന്നു. അതിന് ഷൂട്ട് തുടങ്ങിയപ്പോള്‍ ചെറിയ മദപ്പാടൊക്കെ വന്നു. അതിനെ വെച്ച് ഷൂട്ട് ചെയ്യാന്‍ പറഞ്ഞെങ്കിലും നമ്മള്‍ അത് ചെയ്തില്ല.

കൊറോണ സമയത്ത് ഞങ്ങളുടെ ഷൂട്ടിന് വന്ന പാപ്പനെ തന്നെ അത് ചവിട്ടി കൊന്നു. ഞാന്‍ അതിനെ പിടിച്ച് ഉയരുന്ന സീനൊക്കെയുണ്ട്. എന്റെ പൊന്ന് ഉണ്ണികൃഷ്ണാ എന്നെ ഒന്നും ചെയ്യല്ലെയെന്നും പറഞ്ഞിട്ടാണ് ഞാന്‍ അടുത്തേക്ക് പോയത്. അതിന് ശര്‍ക്കരയും പഴവും കൊടുക്കും,” അന്റണി വര്‍ഗീസ് പറഞ്ഞു.

content highlight: antony varghese about ajagajantharam movie