തിരുവനന്തപുരം: മണ്ഡല – മകരവിളക്ക് തീര്‍ഥാടനത്തിന്റെ മുന്നൊരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിച്ചു. വ്യാഴാഴ്ച രാവിലെ 11 ന് മുഖ്യമന്ത്രിയുടെ ചേംബറിലാണ് യോഗം.

സുപ്രീംകോടതി വിധിയില്‍ മാറ്റമുണ്ടാകാത്ത സാഹചര്യംകൂടി പരിഗണിച്ചാണ് സര്‍ക്കാരിന്റെ നീക്കം. നിയമസഭയില്‍ പ്രാതിനിധ്യം ഉള്ളതും ഇല്ലാത്തതുമായ രാഷ്ട്രീയ പാര്‍ട്ടികളെ യോഗത്തിന് ക്ഷണിക്കും. എന്നാല്‍ സമുദായ സംഘടനകളെ ക്ഷണിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

Read Also : “ജനം ടി.വിയിലൊഴികെ ശബരിമല വിധിക്ക് സ്റ്റേ ഇല്ല”; കോടതി ഉത്തരവില്‍ സംഘപരിവാറിനെയും ജനം ടിവിയെയും ട്രോളി സോഷ്യല്‍ മീഡിയ

ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയ്ക്ക് സ്റ്റേ ഇല്ലെന്ന് കോടതി വ്യക്തമാക്കി. ജനുവരി 22ന് പുനപരിശോധനാ ഹര്‍ജികള്‍ കോടതി പരിഗണിക്കുന്നതുവരെ യുവതികള്‍ക്ക് പ്രവേശിക്കാമെന്നാണ് സുപ്രീം കോടതി വ്യക്തമാക്കിയത്.

ശബരിമലയില്‍ യുവതീപ്രവേശനം അനുവദിച്ചുള്ള അഞ്ചംഗ ഭരണഘടന ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിശോധിച്ചശേഷമാണ് കോടതി ഇക്കാര്യം പറഞ്ഞത്. ജനുവരി 22ന് തുറന്ന കോടതിയില്‍ പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ വാദം കേള്‍ക്കും. പുനപരിശോധനാ ഹര്‍ജിയില്‍ തീരുമാനമാകും വരെ അഞ്ചംഗ ബെഞ്ചിന്റെ വിധി നിലനില്‍ക്കുമെന്നാണ് കോടതി വ്യക്തമാക്കിയത്.

49 റിവ്യൂ ഹരജികളാണ് പരിഗണിച്ചത്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്യുടെ ചേംബറിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്.