ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ശേഷിക്കെ എടപ്പാടി കെ. പളനിസ്വാമിയെ തമിഴ്‌നാട് തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി അംഗീകരിച്ച് എ.ഐ.എ.ഡി.എം.കെ.

പാര്‍ട്ടിയെ അധികാരത്തിലെത്തിക്കാനുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുന്നതിനുള്ള അവകാശം പളനിസ്വാമിയ്ക്കും ഒ.പനീര്‍സെല്‍വത്തിനുമായിരിക്കും. ഇരുവരും ചേര്‍ന്നാണ് സഖ്യങ്ങളും സീറ്റ് വിതരണവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുക.

പാര്‍ട്ടിയുടെ ജനറല്‍ കൗണ്‍സില്‍ യോഗം ഇതുസംബന്ധിച്ച് പ്രമേയം പാസാക്കിയതായാണ് റിപ്പോര്‍ട്ട്. വരുന്ന ഏപ്രില്‍, മെയ് മാസങ്ങളിലായിട്ടാകും തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് നടക്കുക.

ഇതുകൂടാതെ പാര്‍ട്ടിയെ നയിക്കാന്‍ 11 അംഗ സ്റ്റിയറിംഗ് കമ്മിറ്റിയെ കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്. പളനിസ്വാമിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനം നടത്തിയ ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിനെതിരെയും യോഗത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു.

കുടുംബവാഴ്ചയെ ജനം അംഗീകരിക്കില്ലെന്നതിന്റെ തെളിവാണ് എ.ഐ.എ.ഡി.എം.കെയെ കഴിഞ്ഞ രണ്ട് തവണയും ജനങ്ങള്‍ വിജയിപ്പിച്ചതെന്നും ഇത്തവണയും ജനം ഡി.എം.കെയെ അംഗീകരിക്കില്ലെന്നും എ.ഐ.എ.ഡി.എം.കെ വക്താവ് അറിയിച്ചു.

അതേസമയം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടതും ഇപ്പോള്‍ ബെംഗളുരു ജയിലില്‍ കഴിയുന്ന എ.ഐ.എ.ഡി.എം.കെ നേതാവും മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ഉറ്റതോഴിയുമായ ശശികലയുടെ ജയില്‍ മോചനം പാര്‍ട്ടിയെ യാതൊരു രീതിയിലും ബാധിക്കില്ലെന്നും എ.ഐ.എ.ഡി.എം.കെ വക്താവ് അറിയിച്ചു.

ശശികലയുടെ മോചനം പാര്‍ട്ടിയെ ബാധിക്കില്ല. അവര്‍ക്ക് തീര്‍പ്പാക്കാന്‍ വേറെ ആയിരക്കണക്കിന് പ്രശ്‌നങ്ങളുണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights:  AIADMK Endorses E Palaniswami As CM