തോറ്റ് തോറ്റ് തോറ്റ് ജയിച്ചു... ഒടുവില്‍ പാകിസ്ഥാന്റെ ആ നാണക്കേടിന് അവസാനം
Sports News
തോറ്റ് തോറ്റ് തോറ്റ് ജയിച്ചു... ഒടുവില്‍ പാകിസ്ഥാന്റെ ആ നാണക്കേടിന് അവസാനം
ആദർശ് എം.കെ.
Thursday, 6th August 2026, 10:49 am

പാകിസ്ഥാന്റെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ രണ്ടാം ടെസ്റ്റ് വിജയിച്ച് സന്ദര്‍ശകര്‍. പോര്‍ട്ട് ഓഫ് സ്‌പെയ്‌നില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ വിജയമാണ് ബാബര്‍ അസവും സംഘവും സ്വന്തമാക്കിയത്. ഇതോടെ രണ്ട് മത്സരങ്ങളുടെ പരമ്പര 1-1ന് സമനിലയിലെത്തിക്കാനും പാകിസ്ഥാന് സാധിച്ചു.

സ്‌കോര്‍

വെസ്റ്റ് ഇന്‍ഡീസ് – 344 & 117

പാകിസ്ഥാന്‍ 387 & 77/2 (T: 75)

ഈ വിജയത്തോടെ തങ്ങളുടെ ഏറ്റവും വലിയ നാണക്കേടിലൊന്ന് മറികടക്കാനും പാകിസ്ഥാന് സാധിച്ചു. എതിരാളികളുടെ തട്ടകത്തില്‍ തുടര്‍ച്ചയായ എട്ട് തോല്‍വികള്‍ക്ക് ശേഷം പാകിസ്ഥാന്‍ സ്വന്തമാക്കുന്ന ആദ്യ വിജയമാണിത്. 2023ലാണ് പാകിസ്ഥാന് ഇതിന് മുമ്പ് എവേ ഗ്രൗണ്ടില്‍ ടെസ്റ്റ് വിജയിച്ചത്.

മത്സരത്തില്‍ ടോസ് നേടിയ വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് തെരഞ്ഞെടുത്തു. ജസ്റ്റിന്‍ ഗ്രീവ്‌സ് (150 പന്തില്‍ 73), ക്യാപ്റ്റന്‍ റോസ്റ്റണ്‍ ചെയ്‌സ് (126 പന്തില്‍ 70) എന്നിവരുടെ കരുത്തില്‍ ആതിഥേയര്‍ 344 റണ്‍സിന്റെ ഒന്നാം ഇന്നിങ് സ്‌കോര്‍ പടുത്തുയര്‍ത്തി.

നാല് വിക്കറ്റ് വീഴ്ത്തിയ സാജിദ് ഖാനാണ് പാകിസ്ഥാന് കരുത്തായത്.

ആദ്യ ഇന്നിങ്‌സില്‍ അബ്ദുള്ള ഷെഫീഖിന്റെ സെഞ്ച്വറി കരുത്തില്‍ പാകിസ്ഥാന്‍ സ്‌കോര്‍ ഉയര്‍ത്തി. 323 പന്ത് നേരിട്ട താരം 160 റണ്‍സ് നേടി മടങ്ങി. 147 പന്ത് നേരിട്ട് 88 റണ്‍സടിച്ച നായകന്‍ ബാബര്‍ അസമിന്റെ ഇന്നിങ്‌സും പാകിസ്ഥാന്‍ സ്‌കോറിങ്ങില്‍ നിര്‍ണായകമായി.

43 റണ്‍സിന്റെ ലീഡുമായി പാകിസ്ഥാന്‍ ഒന്നാം ഇന്നിങ്‌സ് അവസാനനിപ്പിച്ചു.

രണ്ടാം ഇന്നിങ്‌സില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താനുള്ള ആതിഥേയരുടെ നീക്കം പാളി. അലി ഉസ്മാനും സാജിദ് ഖാനും നാല് വിക്കറ്റ് വീതവുമായി തിളങ്ങിയതോടെ രണ്ടാം ഇന്നിങ്‌സില്‍ വിന്‍ഡീസ് വെറും 117 റണ്‍സിന് പുറത്തായി.

75 റണ്‍സിന്റെ കുഞ്ഞന്‍ വിജയലക്ഷ്യം പാകിസ്ഥാന്‍ അനായാസം മറികടക്കുകയായിരുന്നു.

 

Content highlight: After 8 straight losses, Pakistan won an away Test

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.