കൊച്ചി: ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ പിണറായിയേയും കോടിയേരിയും അടക്കം പുറത്താക്കി എ.കെ.ജി സെന്റര്‍ സീല്‍ ചെയ്യുമെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍. ശബരിമല വിഷയത്തില്‍ ഗൂഢാലോചന നടത്താനുള്ള സി.പി.ഐ.എം കേന്ദ്രമാണ് എ.കെ.ജി സെന്ററെന്നും ഇതിനെ തങ്ങള്‍ കൈകാര്യം ചെയ്യേണ്ട സാഹചര്യം വരുമെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.

എ.കെ.ജി സെന്ററില്‍ സി.പി.ഐ.എമ്മിന് എന്ത് അവകാശമാണുള്ളതെന്നും എ.കെ.ജി സെന്റര്‍ സ്ഥിതി ചെയ്യുന്ന ഭൂമി വാങ്ങിയത് കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ നേതൃത്വത്തിലാണെന്നും അദ്ദേഹം ആരോപിച്ചു.

ശബരിമല പൂങ്കാവനം തകര്‍ക്കാന്‍ ഷൂസിട്ട പൊലീസുകാര്‍ ശ്രമിച്ചാല്‍ അയ്യപ്പ ഭക്തര്‍ എ.കെ.ജി സെന്റര്‍ അടിച്ചു തകര്‍ക്കുമെന്നാണ് താന്‍ നേരത്തേ പറഞ്ഞതെന്നും എ എന്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കി. വനിതാ മതിലിലൂടെ സംസ്ഥാന സര്‍ക്കാര്‍ വിശ്വാസികളെ വെല്ലുവിളിക്കുന്നുവെന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

Read Also : റഹ്മാനും ഫര്‍മാനും ഹനുമാന്റെ പര്യായം;ഹനുമാന്‍ ഒരു മുസ്‌ലിമാണെന്ന് ബി.ജെ.പി നേതാവ്

അതേസമയം ശബരിമല വിഷയത്തില്‍ എ.കെ.ജി സെന്റര്‍ അടിച്ച് തകര്‍ക്കുമെന്ന പ്രസംഗത്തിനെ തുടര്‍ന്ന് രാധാകൃഷ്ണനെതിരെ പോത്തന്‍കോട് പൊലീസ് കേസ് എടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം പോത്തന്‍കോട് നടത്തിയ പ്രസംഗത്തിനിടെയായിരുന്നു രാധാകൃഷ്ണന്റെ പ്രകോപനപരമായ പ്രസ്താവന. ശബരിമലയെ മുഖ്യമന്ത്രി തകര്‍ക്കാന്‍ ശ്രമിച്ചാല്‍ എ.കെ.ജി സെന്റര്‍ അടക്കം സകലതും അയ്യപ്പ ഭക്തര്‍ തകര്‍ത്ത് നാമാവശേഷമാക്കുമെന്നും മുഖ്യമന്ത്രിയെ കണ്ട് പൊലീസുകാര്‍ അഹങ്കരിക്കേണ്ടെന്നുമായിരുന്നു എ.എന്‍ രാധാകൃഷ്ണന്റെ പ്രസംഗം.

യതീഷ് ചന്ദ്രയെക്കൊണ്ട് ബി.ജെ.പി സല്യൂട്ട് അടിപ്പിക്കുമെന്നും ഗുണ്ടകളായ പൊലീസുകാരെയാണ് ശബരിമലയിലെ ഡ്യൂട്ടിക്ക് നിയോഗിച്ചതെന്നും രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. നേരത്തെ സര്‍ക്കാര്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചെന്ന് രാധകൃഷ്ണന്‍ ആരോപിച്ചിരുന്നു. ബി.ജെ.പിയുടെ നിരാഹാര പന്തലില്‍ നിന്ന് അറസ്റ്റ് ചെയ്തപ്പോഴായിരുന്നു സംഭവമെന്നും എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.

മെഡിക്കല്‍ കോളെജില്‍ ശവങ്ങള്‍ക്കൊപ്പമാണ് തന്നെ കിടത്തിയതെന്നും മലേറിയ ബാധിച്ചവര്‍ക്കൊപ്പവും എച്ച്1 എന്‍1 പനി ബാധിച്ചവര്‍ക്കൊപ്പവും തന്നെ കിടത്തിയെന്നും. മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ ശൈലജയും മറുപടി പറയണമെന്നും രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു.