വേള്‍ഡ് ചാമ്പ്യന്‍സ് ഓഫ് ലെജന്റ്‌സില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ ഓസ്‌ട്രേലിയയെ 86 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയിരുന്നു. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 254 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 168 റണ്‍സില്‍ അവസാനിക്കുകയായിരുന്നു.

ഇന്ത്യക്കായി റോബിന്‍ ഉത്തപ്പ, യുവരാജ് സിങ്, യൂസുഫ് പത്താന്‍, ഇര്‍ഫാന്‍ പത്താന്‍ എന്നിവര്‍ അര്‍ധസെഞ്ച്വറി നേടി മികച്ച പ്രകടനം നടത്തി. ഉത്തപ്പ 35 പന്തില്‍ 65 റണ്‍സും യുസുഫ് 23 പന്തില്‍ 51 റണ്‍സും ഇര്‍ഫാന്‍ 19 പന്തില്‍ 50 റണ്‍സും നേടി.

28 പന്തില്‍ 58 റണ്‍സ് നേടിയ ക്യാപ്റ്റന്‍ യുവരാജ് സിങ്ങിന്റെ ഇന്നിങ്‌സും ഏറെ ശ്രേദ്ധേയമായി. 210.71 സ്‌ട്രൈക്ക് റേറ്റില്‍ അഞ്ച് സിക്‌സുകളും നാല് ഫോറുകളും ആണ് യുവരാജിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഇതിന് പിന്നാലെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും യുവരാജ് സ്വന്തമാക്കി.