ചെന്നൈ: തമിഴ് സൂപ്പര്‍ സ്റ്റാര്‍ കമല്‍ഹാസന്റെ വിവാദ ചിത്രം വിശ്വരൂപത്തില്‍ പരിഹാരം കാണാന്‍ സര്‍ക്കാറിനെ സമീപിക്കാന്‍ ചിത്രത്തിന്റെ നിര്‍മാതാവ് കൂടിയായ കമല്‍ഹാസന് ഹൈക്കോടതി നിര്‍ദേശം.

അതേസമയം, സിനിമ കണ്ട ഹൈക്കോടതി ജഡ്ജി സിനിമ പ്രദര്‍ശിപ്പിക്കണോ എന്ന കാര്യത്തില്‍ നാളെ വിധി പറയും.[]

കഴിഞ്ഞ ദിവസം സനിമ കണ്ട മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് കെ. വെങ്കടരമണനും ജുഡീഷ്യല്‍ അംഗങ്ങളും ചിത്രം തമിഴ്‌നാട്ടില്‍ പ്രദര്‍ശിപ്പിക്കുന്നതിനെ കുറിച്ച് ഇന്ന് വിധി പറയാനായിരുന്നു തീരുമാനിച്ചിരുന്നത്.

ചിത്രത്തില്‍ മുസ്‌ലീംകളെ മോശമായി ചിത്രീകരിക്കുന്നുണ്ടെന്ന ആരോപണത്തെ തുടര്‍ന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ ചിത്രത്തിന്റെ പ്രദര്‍ശനം നിരോധിച്ചത്. അതേസമയം കേരളത്തില്‍ ചിത്രത്തിന്റെ പ്രദര്‍ശനം തുടരുകയാണ്.

ഹൈദരാബാദിലും ചിത്രം റിലീസ് ചെയ്തിട്ടുണ്ട്. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനത്തിന് എതിര്‍പ്പുകളൊന്നുമുണ്ടായിരുന്നില്ലെങ്കിലും പിന്നീടുള്ള പ്രദര്‍ശനങ്ങള്‍ ചില സംഘടനകള്‍ തടഞ്ഞു.

കേരളത്തിലും ചിത്രത്തിനെതിരേ ചില മുസ്‌ലിം സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തുണ്ട്. ചിത്രത്തിന് പിന്തുണയുമായി ഡി.വൈ.എഫ്.ഐ ഉള്‍പ്പടെയുള്ള സംഘടനകളും രംഗത്തുണ്ട്.