എനിക്ക് വേണ്ടി അപ്പ ആരോടും അവസരം ചോദിച്ചിട്ടില്ല: വിജയ് യേശുദാസ്
Malayalam Cinema
എനിക്ക് വേണ്ടി അപ്പ ആരോടും അവസരം ചോദിച്ചിട്ടില്ല: വിജയ് യേശുദാസ്
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 11th August 2026, 11:04 pm

ഇന്ത്യന്‍ സംഗീതത്തിലെ അതുല്യ കലാകാരന്‍ കെ.ജെ യേശുദാസിന്റെ മകനെന്ന ലേബലില്‍ ഗായകനായി സിനിമയിലെത്തുകയും പിന്നീട് കുറഞ്ഞ കാലം കൊണ്ട് സിനിമാ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്തുകയും ചെയ്ത വ്യക്തിയാണ് വിജയ് യേശുദാസ്. രണ്ടായിരത്തില്‍ വിദ്യാസാഗര്‍ സംഗീത സംവിധാനം നിര്‍വഹിച്ച മില്ലെനിയം സ്റ്റാര്‍സ് എന്ന ചിത്രത്തിലെ ഗാനത്തിലൂടെയാണ് വിജയ് യേശുദാസ് ഗായകനായി അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിന് പുറമേ തെലുങ്ക് ഹിന്ദി തമിഴ് തുടങ്ങിയ ഭാഷകളിലും വിജയ് യേശുദാസ് ഗായകന്‍ എന്ന രീതിയില്‍ ശ്രദ്ധ നേടിയിട്ടുണ്ട്.

ധനുഷ് നായകനായി 2015ല്‍ പുറത്തിറങ്ങിയ മാരി എന്ന ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തിലൂടെയാണ് വിജയ് യേശുദാസ് അഭിനേതാവ് എന്ന നിലയില്‍ വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെടുന്നത്. 2018 ല്‍ പുറത്തിറങ്ങിയ പടൈവീരന്‍ എന്ന ചിത്രത്തില്‍ നായകനായും താരം തിളങ്ങിയിട്ടുണ്ട്.

വിജയ് യേശുദാസ്. Photo: Indulge Express

കൃഷ്ണകുമാര്‍ രാംകുമാര്‍ സംവിധാനം ചെയ്ത് കഴിഞ്ഞദിവസം പുറത്തിറങ്ങിയ ജി.ഡി.എന്‍ ആണ് വിജയ് യേശുദാസ് പ്രധാന വേഷത്തില്‍ എത്തിയ ഏറ്റവും പുതിയ ചിത്രം. പെരിയാര്‍ എന്ന കഥാപാത്രമായിട്ടാണ് വിജയ് വേഷമിട്ടിരിക്കുന്നത്. ചിത്രവുമായി ബന്ധപ്പെട്ട് മൂവി വേള്‍ഡ് ഒറിജിനല്‍സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേ സിനിമ പ്രവേശനത്തിന് തന്റെ പിതാവ് സഹായിച്ചിട്ടില്ലെന്ന് പറയുകയാണ് വിജയ് യേശുദാസ്.

‘എന്നോട് പലപ്പോഴും പലരും കാണുമ്പോള്‍ പറയാറുള്ള കാര്യമാണ് ചേട്ടന്‍ വേണ്ട പോലെ ആളുകളുടെ ഇടയിലേക്ക് റീച്ചാവുന്നില്ല എന്നത്. പലര്‍ക്കും ചേട്ടനെ അപ്രോച്ച് ചെയ്യാന്‍ ഭയങ്കര പ്രയാസം നേരിടുന്നുണ്ട് എന്നെല്ലാം എന്നെ കാണുമ്പോള്‍ പറഞ്ഞിട്ടുണ്ട്. അതിനിപ്പോള്‍ എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയില്ല.

എന്റെ അറിവില്‍ അപ്പ (കെ.ജെ യേശുദാസ്) എനിക്ക് വേണ്ടി ഒരു ഫോണെടുത്ത് എന്റെ മകന്‍ വരുന്നുണ്ട് അവന് വേണ്ടത് എന്താണെന്ന് വെച്ചാല്‍ ചെയ്ത് കൊടുക്കണമെന്നോ പാട്ട് കൊടുക്കണമെന്നോ പറയുന്നത് ഞാന്‍ കേട്ടിട്ടില്ല. തീര്‍ച്ചയായിട്ടും അദ്ദേഹത്തോടുള്ള ബഹുമാനത്തില്‍ എന്റെ കരിയറിന്റെ ആരംഭത്തില്‍ എനിക്ക് ഒരു ചാന്‍സ് തന്നു. മില്ലേനിയം സ്റ്റാര്‍സ് പോലുള്ള ചിത്രങ്ങള്‍ അങ്ങനെ ലഭിച്ചതാണ്. പക്ഷേ അത് കഴിഞ്ഞിട്ട് ഞാന്‍ ഒറ്റയ്ക്കാണ് വര്‍ക്ക് ചെയ്തത്. എല്ലാവരുടെ കാര്യത്തിലും ഇങ്ങനെ തന്നെയാണ് സംഭവിക്കുന്നത്.

വിജയ് യേശുദാസ്. Photo: Vocal Media

പുതുതായിട്ട് വരുന്ന ഒരാളായാലും കുറേകാലം അസിസ്റ്റന്റ് ആയി നിന്ന് സംവിധായകന്റെ കാല് പിടിച്ച് അവസാനം ഒരു റോള്‍ ലഭിക്കുമ്പോള്‍ അത് പ്രൂവ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ ആരുടെ മകനായിട്ടും കാര്യമില്ല,’ വിജയ് യേശുദാസ് പറഞ്ഞു.

Content Highlight: Vijay Yesudas talks about his father and career

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.