ദുബായ്: ഇറാനെതിരായ യു.എസ്- ഇസ്രഈല്‍ സംയുക്താക്രമണത്തിനിടെ യു.എ.ഇക്ക് നേരെയുണ്ടായ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ഇറാന് കോടിക്കണക്കിന് ഡോളര്‍ നല്‍കിയതായി റോയിട്ടേഴ്‌സ് വാര്‍ത്താ ഏജന്‍സിയെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

ഒത്തുതീര്‍പ്പിന്റെ ഭാഗമായി യു.എ.ഇ ഇതിനകം തന്നെ 3 ബില്യണ്‍ ഡോളര്‍ (ഏകദേശം 300 കോടി ഡോളര്‍) ഇറാന് കൈമാറിയതായാണ് വിവരം. പ്രാദേശിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത് പ്രകാരം മൊത്തം കരാര്‍ തുക 10 ബില്യണ്‍ ഡോളര്‍ വരെയാകാം. എന്നാല്‍ മറ്റു ചില നയതന്ത്ര വൃത്തങ്ങള്‍ ഈ തുക 20 ബില്യണ്‍ ഡോളര്‍ വരെ ഉയര്‍ന്നേക്കാമെന്നും അവകാശപ്പെടുന്നു.

ഇറാനെതിരെ കടുത്ത നിലപാട് സ്വീകരിക്കുകയും യുദ്ധത്തില്‍ യു.എസ്, ഇസ്രഈല്‍ സഖ്യത്തോടൊപ്പം ചേര്‍ന്ന് ഇറാനെതിരെ ഡസന്‍ കണക്കിന് വ്യോമാക്രമണങ്ങളില്‍ പങ്കാളിയാകുകയും ചെയ്ത യു.എ.ഇയുടെ ഭാഗത്തുനിന്നുണ്ടായ ഈ നീക്കം മിഡില്‍ ഈസ്റ്റിലെ വലിയൊരു തന്ത്രപരമായ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.

കഴിഞ്ഞ ആഴ്ച ഇറാന്റെ ഐ.ആര്‍.ജി.സി പ്രതിനിധികള്‍ അബുദാബിയിലെത്തി യു.എ.ഇ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് തഹ് നൂന്‍ ബിന്‍ സായിദ് അല്‍ നഹ്യാനുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ സാമ്പത്തിക ഇടപാട് ദ്രുതഗതിയിലായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതത്തിന്റെ സുരക്ഷയും ഈ ചര്‍ച്ചയുമായി ബന്ധപ്പെട്ടിരിക്കുന്നു.

എന്നാല്‍ യു.എ.ഇ വിദേശകാര്യ മന്ത്രാലയം ഈ റിപ്പോര്‍ട്ടുകള്‍ പൂര്‍ണമായും നിഷേധിച്ചിട്ടുണ്ട്. ഇറാനിലേക്ക് യാതൊരുവിധ പണമിടപാടുകളും നടത്തിയിട്ടില്ലെന്നും വാര്‍ത്തകള്‍ തീര്‍ത്തും അടിസ്ഥാനരഹിതമാണെന്നുമാണ് യു.എ.ഇയുടെ ഔദ്യോഗിക നിലപാട്. എന്നാല്‍ മേഖലയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ക്ക് യു.എ.ഇ എപ്പോഴും പിന്തുണ നല്‍കുന്നുണ്ടെന്ന് മന്ത്രാലയ വക്താവ് വ്യക്തമാക്കി.

Content Highlight: UAE Foreign Ministry denies reports that UAE paid Iran billions of dollars to stop attacks