വാഷിങ്ടണ്‍: സൗദി പത്രപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ഗിയുടെ തിരോധാനത്തില്‍ നിലപാട് കടുപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഖഷോഗ്ഗി മരണപ്പെട്ടെന്ന് തെളിഞ്ഞാല്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് ട്രംപ് പറഞ്ഞു. അമേരിക്കന്‍ ചാനലായ സി.ബി.എസിന് നല്‍കിയ അഭിമുഖത്തിലാണ് നയം വ്യക്തമാക്കിയത്.

“”അമേരിക്കന്‍ ഭരണകൂടം പത്രപ്രവര്‍ത്തകന്റെ തിരോധാനത്തെ ഗുരുതരമായി നോക്കികാണുന്നു. സൗദി സര്‍ക്കാര്‍ അദ്ദേഹത്തെ കൊലപ്പെടുത്തിയെന്ന് തെളിഞ്ഞാല്‍ ശക്തമായ നടപടിക്ക് സൗദി കാത്തിരിക്കുക””. ട്രംപ് പറഞ്ഞു.

ALSO READ: കൂത്തുപറമ്പില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറ്

ഒക്ടോബര്‍ 2നാണ് ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ പ്രവേശിച്ചതിന് ശേഷം ജമാലിനെ കാണാതാകുന്നത്.കഴിഞ്ഞ വെള്ളിയാഴ്ച ഖഷോഗി കോണ്‍സുലേറ്റില്‍ വധിക്കപ്പെട്ടന്ന തരത്തിലുള്ള ശബ്ദ രേഖ കിട്ടിയതായി തുര്‍ക്കി പറഞ്ഞിരുന്നു. പക്ഷെ ഇതിന്റെ ആധികാരികത ഇതുവരെ തെളിയിക്കാനായിട്ടില്ല.

അതേ സമയം തിരോധാനത്തിന് പിന്നില്‍ സൗദിയാണെന്ന് തുര്‍ക്കി ആരോപിച്ചു. ഒക്ടോബര്‍ 2 ന് തുര്‍ക്കിയിലെത്തിയ 15 സൗദിക്കാര്‍ക്ക് തിരോധാനവുമായി ബന്ധമുണ്ടെന്ന് തുര്‍ക്കി ആരോപിച്ചു.

എന്നാല്‍ തുര്‍ക്കിയുടെ ആരോപണത്തെ സൗദി ഭരണകൂടം തള്ളി. തെളിവുകളില്ലാതെയുള്ള ആരോപണങ്ങളാണിതെന്ന് ആഭ്യന്തരമന്ത്രി അബ്ദുല്‍ അസീസ് രാജകുമാരന്‍ പറഞ്ഞു.