സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിങ്ങിയും മന്ത്രിമാരുടെ ചര്‍ച്ചകളിലും ഒരിക്കലും നടക്കാത്ത വാഗ്ദാനങ്ങളിലും വിശ്വസിച്ചും മനംമടുത്ത തൃശൂര്‍ ജില്ലയിലെ കോള്‍പാട കര്‍ഷകര്‍ തരിശിടല്‍ സമരത്തിന് ഒരുങ്ങുകയാണ്. ജില്ലയിലെ 30000 ഏക്കര്‍ വരുന്ന കോള്‍പടവുകളില്‍ ഈ വര്‍ഷം കൃഷിയിറക്കില്ല. നെല്ല് സംഭരണത്തിലെ കേന്ദ്ര – കേരള സര്‍ക്കാര്‍ ഉത്തരവുകള്‍ മില്ലുടമകള്‍ പാലിക്കാന്‍ തയ്യാറാകാത്തത് ഈ കര്‍ഷകരെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരുന്നു. മില്ലുടമകള്‍ നടത്തുന്ന കരാര്‍ ലംഘനം കണ്‍മുന്‍പില്‍ കണ്ടിട്ടിട്ടും സര്‍ക്കാര്‍ നടപടിയെടുക്കാത്തത് ഇവരെ പാടം തരിശിടുക എന്ന കടുത്ത സമരമുറയിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്. ഇപ്പോഴെങ്കിലും സര്‍ക്കാര്‍ കണ്ണു തുറക്കാതിരിക്കില്ലെന്നാണ് ഇവരുടെ പ്രതീക്ഷ.