തിരുവനന്തപുരം: കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് അഞ്ചുവര്‍ഷത്തിനിടെ 787 പേഴ്‌സണല്‍ സ്റ്റാഫുകളെ നിയമിച്ചെന്ന വാദത്തില്‍ താന്‍ ഉറച്ചു നില്‍ക്കുന്നെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍.

ആകെ 500-ല്‍ താഴെ പേഴ്സണല്‍ സ്റ്റാഫുകള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞ സ്റ്റാഫുകളുടെ  പട്ടിക പുറത്തുവിടണമെന്നും ആവശ്യപ്പെട്ട പ്രതിപക്ഷ നേതാവ് പിണറായി വിജയന് മറുപടിയായാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

2021-2026 കാലയളവില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നിയമിച്ച പേഴ്സണല്‍ സ്റ്റാഫംഗങ്ങളുടെ പേരും വിലാസവും ഉള്‍പ്പെടെയുള്ള പൂര്‍ണ്ണ വിശദാംശങ്ങള്‍ നല്‍കാന്‍ തയാറാണെന്ന് അദ്ദേഹം ഫേസ്ബുക്ക് ബുക്ക് പോസ്റ്റില്‍ കുറിച്ചു.

‘ പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍ക്ക് പുറമെ മുഖ്യമന്ത്രിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളുടെ പരിപാലനത്തിനായി മാത്രം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 12 പേരെ നിയമിച്ചിരുന്നു. 22,290 രൂപ മുതല്‍ 75,000 രൂപ വരെയുള്ള ശമ്പള സ്‌കെയിലിലായിരുന്നു ഈ നിയമനങ്ങള്‍. 2025-ല്‍ ഇവരുടെ ശമ്പളം വര്‍ധിപ്പിച്ചുകൊണ്ട് ഉത്തരവിറക്കുകയും ചെയ്തു,’ പോസ്റ്റില്‍ പറഞ്ഞു.

സോഷ്യല്‍ മീഡിയ പരിപാലനത്തിന് മാത്രം പ്രതിമാസം ഏഴ് ലക്ഷത്തിലധികം രൂപയും പ്രതിവര്‍ഷം 84 ലക്ഷത്തിലധികം രൂപയും ചെലവിട്ട സര്‍ക്കാരാണ് പിണറായി വിജയന്റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഇത്തരം നടപടികള്‍ സ്വീകരിച്ചവരാണ് പേഴ്സണല്‍ സ്റ്റാഫംഗങ്ങളുടെ പേരില്‍ നിലവിലെ യു.ഡി.എഫ് സര്‍ക്കാരിനെ അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നതെന്നും, അനുവദിക്കപ്പെട്ട പരിധിയില്‍ കൂടുതല്‍ പേഴ്സണല്‍ സ്റ്റാഫുകളെ നിലവിലെ സര്‍ക്കാര്‍ നിയമിച്ചിട്ടില്ലെന്നും’ പോസ്റ്റില്‍ പറഞ്ഞു.

Content Highlights: The Chief Minister stands by the claim that the previous government appointed 787 staff members and has expressed readiness to provide full details.