തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തില്‍ മറുപടിയുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ വസ്തുതയ്ക്ക് നിരയ്ക്കുന്നതല്ലെന്ന് പിണറായി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

കഴിഞ്ഞ മന്ത്രി സഭയില്‍ മുഖ്യമന്ത്രിക്ക് 32ഉം ബാക്കി മന്ത്രിമാര്‍ക്ക് ഇരുപത്തിയഞ്ചോ അതില്‍ താഴെയോ ആയിരുന്നു സ്റ്റാഫ് നിയമനമെന്നും അദ്ദേഹം പറഞ്ഞു.

‘എല്‍.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ 787 പേരെ നിയമിച്ചുവെന്ന മുഖ്യമന്ത്രിയുടെ ആരോപണം വസ്തുതയ്ക്ക് നിരക്കുന്നതല്ല. വ്യക്തമായ രേഖകള്‍ ഉള്ള കാര്യങ്ങള്‍ പോലും മുഖ്യമന്ത്രി ഇത്തരത്തില്‍ തെറ്റായി ചിത്രീകരിക്കുന്നത് ഒട്ടും ആശാസ്യമല്ല. മുഖ്യമന്ത്രി പറയുന്ന 787 പേരുടെ പട്ടിക അദ്ദേഹം തന്നെയാണ് വെളിപ്പെടുത്തേണ്ടത്,’ പോസ്റ്റില്‍ പറഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം നാല് മന്ത്രിമാര്‍ മാറി പുതിയ മന്ത്രിമാര്‍ വന്നെന്നും ഒരു മന്ത്രി രാജിവെച്ച് വീണ്ടും ചുമതലയേറ്റ സാഹചര്യത്തില്‍ പോലും സ്റ്റാഫുകളുടെ എണ്ണത്തില്‍ മാറ്റമോ വര്‍ധനവോ ഉണ്ടായിരുന്നില്ലായെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

‘കഴിഞ്ഞ മന്ത്രിസഭയില്‍ മുഖ്യമന്ത്രിക്ക് 32ഉം ബാക്കി മന്ത്രിമാര്‍ക്ക് 25 ഓ അതില്‍ താഴെയോ ആയിരുന്നു പേഴ്‌സണല്‍ സ്റ്റാഫ് ഉണ്ടായത്. കഴിഞ്ഞ 5 വര്‍ഷക്കാലം 4 മന്ത്രിമാര്‍ (ഗോവിന്ദന്‍ മാസ്റ്റര്‍, കെ. രാധാകൃഷ്ണന്‍, അഹമ്മദ് ദേവര്‍കോവില്‍, ആന്റണി രാജു) മാറി പുതിയ മന്ത്രിമാര്‍ ചുമതലയെടുത്തു. സജി ചെറിയാന്‍ രാജിവെച്ചു വീണ്ടും ചുമതല ഏറ്റെടുത്തു.

അപ്പോഴും ആകെയുള്ള സ്റ്റാഫിന്റെ എണ്ണം വര്‍ദ്ധിപ്പിച്ചില്ല. ഒട്ടാകെ 500ല്‍ താഴെയാണ് പേഴ്‌സണല്‍ സ്റ്റാഫ് ഉണ്ടായിരുന്നത്. ഇതിനെല്ലാം കൃത്യമായ രേഖകള്‍ ഉണ്ടായിട്ടും എവിടെനിന്നാണ് മുഖ്യമന്ത്രിക്ക് 787 പേരുടെ കണക്ക് കിട്ടിയത്. മുഖ്യമന്ത്രി ആ ലിസ്റ്റ് പ്രസിദ്ധീകരിക്കണം,’ പോസ്റ്റില്‍ കുറിച്ചു.

സര്‍ക്കാറിന്റെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട മാധ്യമ വാര്‍ത്തകളെക്കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് മുഖ്യമന്ത്രി വി.ഡി സതീശന്‍ ഈ സര്‍ക്കാര്‍ നിയമിച്ചത് 476 പേരെയാണ് എന്നാല്‍ പിണറായി സര്‍ക്കാര്‍ നിയമിച്ചത് 787 പേരെയാണെന്ന പ്രസ്താവന നടത്തിയത്.

Content Highlights: The Chief Minister should publish the list of the 787 personal staff members we allegedly appointed: Pinarayi Vijayan.