[]പെഷവാര്‍: മുന്‍ പാക്കിസ്ഥാന്‍ പ്രസിഡന്റ് ജനറല്‍ പര്‍വേശ് മുഷറഫിന് താലിബാന്റെ വധ ഭീഷണി. മുഷറഫിനെ വധിക്കുമെന്നാണ് താലിബാന്‍ ഭീഷണി മുഴക്കിയിട്ടുള്ളത്.   നിരവധി കേസുകളില്‍ കുറ്റാമാരോപിക്കപ്പെട്ട് പാക്  പോലീസ് കസ്റ്റഡിയിലാണ് ഇപ്പോള്‍ മുഷറഫ്.[]

“ഈ “സാത്താനെ” ഞങ്ങള്‍ ഉടന്‍ വധിക്കും” പാക് താലിബാന്‍ വക്താവ് എഹ്‌സാനുള്ള എഹ്‌സാന്‍ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.

ഏപ്രില്‍ 19 മുതല്‍ ഇസ്ലാമാബാദിലുള്ള തന്റെ ഫാം ഹൗസില്‍ വീട്ടുതടങ്കലിലാണ് മുഷറഫ്.

മുന്‍ പാക് പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെ വധിക്കാന്‍ ഗൂഡാലോചന നടത്തല്‍, അധികാരത്തില്‍ ഇരുന്ന സമയത്ത്  2007ല്‍ ജഡ്ജിമാരെ പുറത്താക്കല്‍, 2006 ലെ സൈനിക നീക്കത്തില്‍ ബലൂച് വിമത ലീഡറെ കൊലപ്പെടുത്തല്‍ എന്നീ കേസുകളിലാണ് മുഷറഫ് നിയമനടപടി നേരിടുന്നത്.

പ്രവാസജീവിതം അവസാനിപ്പിച്ച് മുഷറഫ് മാര്‍ച്ചില്‍ നാട്ടിലേക്ക് വന്നപ്പോള്‍ അദ്ദേഹത്തെ വധിക്കുമെന്ന് തഹ്‌രിക് ഇ താലിബാന്‍ ആദ്യം ഭീഷണിമുഴക്കിയിരുന്നു.

തീവ്രവാദത്തിനെതിരായ അമേരിക്കയുടെ നേതൃത്വത്തിലുള്ള യുദ്ധപ്രഖ്യാപനത്തോട് സഹകരിച്ചു എന്ന് പറഞ്ഞായിരുന്നു അന്നത്തെ താലിബാന്റെ വധഭീഷണി.