[]കോഴിക്കോട്: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ 20 പ്രതികളെ ഒഴിവാക്കിയ വിചാരണക്കോടതി വിധിക്കെതിരെ അപ്പീലില്ല.

അപ്പീല്‍ പോകാനുള്ള സമയപരിധി തീര്‍ന്നിട്ടും പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. കഴിഞ്ഞ സെപ്തംബര്‍ 11നാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റംഗം കാരായി രാജന്‍ ഉള്‍പ്പെടെ 20 പ്രതികളെ വെറുതെ വിട്ടത്.

അന്ന് വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നത് പരിഗണിക്കുമെന്ന് ആഭ്യന്തരമന്ത്രി അറിയിച്ചിരുന്നു. എന്നാല്‍ പിന്നീട് ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ അപ്പീലിന് പോകേണ്ടെന്ന് പ്രോസിക്യൂഷനോട് നിര്‍ദേശിക്കുകയായിരുന്നു.

മുഖ്യവിധി വരാനിരിക്കെ ഈ വിധിക്കെതിരെ അപ്പീല്‍ പോയാല്‍ ഇപ്പോള്‍ റിമാന്‍ഡിലുള്ള പ്രതികള്‍ക്ക് ജാമ്യം ലഭിക്കും. വിചാരണ നിര്‍ത്തി വെക്കുന്നത് രാഷ്ട്രീയ ബുദ്ധിമുട്ടുകളുണ്ടാക്കുമെന്ന് സര്‍ക്കാര്‍ കണക്കാക്കുന്നു.

വിധിക്കെതിരെ ആറ് മാസം വരെ അപ്പീല്‍ നല്‍കാനാവും. ആവശ്യമെങ്കില്‍ ആ കാലയളവിനുള്ളില്‍ അപ്പീല്‍ നല്‍കാനാണ് പ്രോസിക്യൂഷന്‍ കരുതുന്നതെന്നാണ് ആരോപണം.