ജെ.എന്‍.യുവിലെ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ കഴിയുന്നത്ര ജനങ്ങള്‍ ക്യാമ്പസിന്റെ സമീപത്തേക്കെത്താന്‍ ആവശ്യപ്പെട്ട് നടിയും ജെ.എന്‍.യു പൂര്‍വ വിദ്യാര്‍ത്ഥിയുമായ സ്വര ഭാസ്‌കര്‍. എത്രയും പെട്ടന്ന് ക്യാമ്പസ് ഗേറ്റിന് സമീപത്തേക്കെത്താന്‍ ആവശ്യപ്പെട്ട് സ്വര ട്വീറ്റ് ചെയ്തു.

ജെ.എന്‍.യുവിലെ ആക്രമണങ്ങളെ വിവരിച്ച് കരഞ്ഞുകൊണ്ടാണ് സ്വര ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചത്. എ.ബി.വി.പിയുടെയും ആര്‍.എസ്.എസിന്റെയും ഗുണ്ടകളാണ് മുഖംമൂടിയണിഞ്ഞെത്തിയ അക്രമകാരികളെന്നും സര്‍ക്കാരും പൊലീസും നടപടി സ്വീകരിക്കണമെന്നും സ്വര വീഡിയോയില്‍ പറയുന്നു. അവര്‍ വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും തല്ലിച്ചതയ്ക്കുകയാണെന്നും സ്വര ഭാസ്‌കര്‍ പറഞ്ഞു.

അക്രമങ്ങളെ അപലപിച്ച് നടന്‍ മുഹമ്മദ് സീഷാന്‍ അയൂബും ട്വീറ്റ് ചെയ്തു.

മുഖം മൂടി ധരിച്ചെത്തിയ അന്‍പതോളം പേരാണ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമം അഴിച്ചു വിട്ടത്. അക്രമകാരികള്‍ എ.ബി.വി.പി പ്രവര്‍ത്തകരാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ജെ.എന്‍.യു സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റ് അയ്ഷേ ഗോഷും ജനറല്‍ സെക്രട്ടറി സതീഷുമടക്കം നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്. സാമൂഹ്യമാധ്യമങ്ങളിലടക്കം നിരവധി ചിത്രങ്ങളും വാര്‍ത്തകളും പുറത്തു വരുന്നുണ്ട്.

ദല്‍ഹി പൊലീസ് ഇതുവരെയും ഒരു നടപടിയും ഇതിനെതിരെ സ്വീകരിച്ചിട്ടില്ല. ഹോസ്റ്റലില്‍ ഉള്‍പ്പെടെ സംഘം അതിക്രമിച്ചു കയറി വിദ്യാര്‍ത്ഥികളെ അക്രമിക്കുകയാണ്. ചുറ്റികയും മറ്റു മാരകായുധങ്ങളുമായാണ് മുഖം മൂടിയണിഞ്ഞ സംഘം വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും മര്‍ദ്ദിക്കുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ