മൂന്ന് സിനിമകളിലും ഡ്രൈവറാണ്, ഖാലിദിന് ഡ്രൈവിങ് ഭയങ്കര ഇഷ്ടമാണ്: സുധി കോപ്പ
Malayalam Cinema
മൂന്ന് സിനിമകളിലും ഡ്രൈവറാണ്, ഖാലിദിന് ഡ്രൈവിങ് ഭയങ്കര ഇഷ്ടമാണ്: സുധി കോപ്പ
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 11th August 2026, 9:43 pm

നാടകത്തില്‍ നിന്നും സിനിമയിലെത്തുകയും പിന്നീട് മലയാള സിനിമയില്‍ ശ്രദ്ധേയമായ ഒട്ടനവധി കഥാപാത്രങ്ങളെ സമ്മാനിക്കുകയും ചെയ്ത അഭിനേതാവാണ് സുധി കോപ്പ, 2012ല്‍ പുറത്തിറങ്ങിയ ഫ്രൈഡേ എന്ന ചിത്രത്തിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിച്ച സുധി, ആട്, ആമേന്‍, പൈപ്പിന്‍ ചുവട്ടിലെ പ്രണയം, സപ്തമശ്രീ തസ്‌കരാഃ, ജോസഫ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനാകുന്നത്.

ഐ നോബഡി. Photo: Gulte

സുധി കോപ്പ അഭിനയിച്ച് അടുത്തിടെ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു നിസാം ബഷീര്‍ സംവിധാനം ചെയ്ത ഐ നോബഡി. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പൃഥ്വിരാജ് നായകനായ ചിത്രത്തിന് തിയേറ്ററുകളില്‍ കാര്യമായി ഒന്നും ചെയ്യാന്‍ സാധിക്കാതെ പരാജയമായി മാറുകയായിരുന്നു. വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നതെങ്കിലും ചിത്രത്തിന്റെ രണ്ടാം പകുതിയിലെ പ്രശ്‌നങ്ങളാണ് തിരിച്ചടിയായത്.

സുധി കോപ്പയ്‌ക്കൊപ്പം ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രമായി വേഷമിട്ടത് മലയാളത്തിലെ പ്രമുഖ സംവിധായകനായ ഖാലിദ് റഹ്‌മാനായിരുന്നു. മൂന്ന് കള്ളന്മാരില്‍ ഒരാളായെത്തിയ ഖാലിദിന് ഐ നോബഡിയുടെ ട്രെയിലര്‍ പുറത്തിറങ്ങിയ മുതല്‍ തന്നെ ട്രോളുകള്‍ ലഭിച്ചിരുന്നു. ചിത്രത്തില്‍ ഒരു ഡ്രൈവറായി പ്രത്യക്ഷപ്പെട്ടതാണ് ഖാലിദിന് വിനയായത്. നോര്‍ത്ത് 24 കാതം, മഞ്ഞുമ്മല്‍ ബോയ്‌സ് തുടങ്ങിയ ചിത്രങ്ങളിലും ഡ്രൈവറായ ഖാലിദ് മൂന്നാമതും ഡ്രൈവറായതോടെ മലയാള സിനിമയിലെ ആസ്ഥാന ഡ്രൈവര്‍ എന്ന പദവി പലരും താരത്തിന് ചാര്‍ത്തി നല്‍കിയിരുന്നു.

Photo: X.com

ഇതിനെ കുറിച്ച് അടുത്തിടെ ദി ഷോ സ്‌കേപ്പ് ജേണലിന് നല്‍കിയ അഭിമുഖത്തില്‍ സുധി കോപ്പ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. മഞ്ഞുമ്മല്‍ എന്ന ചിത്രത്തില്‍ മാത്രമല്ല ഖാലിദ് അസോസിയേറ്റായി പ്രവര്‍ത്തിച്ച നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിലും ഖാലിദ് ഡ്രൈവറായി അഭിനയിച്ചിട്ടുണ്ട് എന്ന് സുധി പറയുന്നു. അദ്ദേഹം നന്നായി വണ്ടി ഓടിക്കുമെന്നും തിരുവനന്തപുരത്ത് നിന്നും ഐ നോബഡിയുടെ ഷൂട്ടിനായി ഒരുമിച്ച് വരുമ്പോള്‍ തന്റെ ഡ്രൈവിങ് കണ്ട് അവര്‍ക്ക് ദേഷ്യം വരുമെന്നും സുധി കോപ്പ പറഞ്ഞു.

Content Highlight: Sudhi Koppa talks about Khalid Rahman

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.