[]മോസ്‌കോ: റഷ്യയില്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് എഡ്വാര്‍ഡ് സ്‌നോഡന്‍ റഷ്യന്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കി. രാജ്യത്തിന്റെ രഹസ്യങ്ങള്‍ ചോര്‍ത്തിയെന്ന കേസില്‍ മുന്‍ അമേരിക്കന്‍ ഇന്റലിജന്‍സ് കോണ്‍ട്രാക്ടറായിരുന്ന എഡ്വേര്‍ഡ് സ്‌നോഡനെ വിട്ടു കിട്ടണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിരുന്നു.

കഴിഞ്ഞ ആഗസ്ത് മുതല്‍ റഷ്യ സ്‌നോഡനു രാഷ്ട്രീയാഭയം നല്‍കി വരുകയാണ്. ജൂലായ് 31ന് റഷ്യയില്‍ സ്‌നോഡന്റെ വിസാകാലാവധി അവസാനിക്കും.

അതേ സമയം അമേരിക്കയുടെ ചാരപ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ പുറത്തു വിട്ട സ്‌നോഡനെ വിട്ടുനല്‍കാത്തതിനെച്ചൊല്ലി റഷ്യയുമായുള്ള അമേരിക്കന്‍ നയ തന്ത്ര ബന്ധം വഷളായിരുന്നു.

വിസ നീട്ടാനുള്ള അപേക്ഷ നല്‍കിയതായി സ്‌നോഡന്റെ വക്കീല്‍ വ്യക്തമാക്കി. റഷ്യയില്‍ സ്‌നോഡന്‍ എവിടെയാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ഏതു തരത്തിലുള്ള കുടിയേറ്റ പദവിക്കാണ് അപേക്ഷ നല്‍കിയതെന്ന വിവരം പുറത്തു വന്നിട്ടില്ല.