sneha

ഗുരുവായൂര്‍: കൊലപാതക രാഷ്ട്രീയത്തിനെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട പത്താം ക്ലാസുകാരിക്കെതിരെ വധഭീഷണി. ഗുരുവായൂര്‍ തൊഴിയൂര്‍ സ്വദേശിനിയായ സ്‌നേഹയ്‌ക്കെതിരെയാണ് അജ്ഞാത സംഘം വധ ഭീഷണി മുഴക്കിയത്. തൃശ്ശൂര്‍ ഹോളിക്രോസ് സ്‌കൂളിലെ വിദ്യാര്‍ത്ഥിനിയായ സ്‌നേഹ ട്യൂഷന്‍ കഴിഞ്ഞ മടങ്ങി വരവെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു.

ട്യൂഷന്‍ കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന സ്‌നേഹയെ കണ്ടതും മുന്നോട്ട് പോയ കാര്‍ തിരിച്ച് വന്ന്, കാറിലുണ്ടായിരുന്നവര്‍ കൊലപാതക രാഷ്ട്രീയത്തിനെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത് നീയല്ലേ എന്ന് ചോദിച്ചു. അതെ എന്ന് പറഞ്ഞതിന് പിന്നാലെ ഇനി മേലാല്‍ ഇത്തരം പോസ്റ്റിട്ടാല്‍ കൊന്നുകളയും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു.

കലാകാരനും കോണ്‍ഗ്രസ് നേതാവുമായ ബഷീറിന്റെ മകളാണ് സ്‌നേഹ. നഗരസഭയിലെ കൗണ്‍സിലറുമാണ് ബഷീര്‍. സ്‌നേഹയെ തടഞ്ഞ് നിര്‍ത്തി ഭീഷണിപ്പെടുത്തിയ സംഘം സഞ്ചരിച്ച കാറിന്റെ നമ്പര്‍ ലഭിച്ചിട്ടുണ്ട്. ഭീഷണിക്കെതിരെ ബഷീര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.


Also Read : ലോ അക്കാദമി സമരം വെറുമൊരു ക്യാംപസ് സമരമല്ല; പുതിയ തലമുറ കേരളത്തിന് സമര്‍പ്പിക്കുന്ന കുറ്റപത്രം: ആഷിഖ് അബു


കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് സ്‌നേഹ ഫെയ്‌സ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. ബഷീറിന്റെ ലോകം എന്ന പേജിലായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തത്.

കഠാര രാഷ്ട്രീയത്തോട് വിട പറയാന്‍ ആവശ്യപ്പെടുന്നതായിരുന്നു വീഡിയോ. പരസ്പരം കൊല്ലാന്‍ ആവേശം കാണിക്കുന്ന നേതാക്കന്മാര്‍ ആറടി മണ്ണില്‍ ഒതുങ്ങുമ്പോള്‍ ഒരേ വേദിയില്‍ കെട്ടിപ്പിടിച്ച് ജനനായകരാകും എന്നും സ്‌നേഹ വീഡിയോയില്‍ പറയുന്നുണ്ട്. 20 ലക്ഷത്തിലധികം പേരാണ് ഇതിനോടകം വീഡിയോ കണ്ടത്.

വീഡിയോ കാണാം