ശ്രീനഗര്‍: സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയംഗം മുഹമ്മദ് യൂസഫ് തരിഗാമിയെയും മറ്റ് പാര്‍ട്ടി നേതാക്കളെയും കാണാന്‍ ശ്രീനഗറിലെത്തിയ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെയും സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജയെയും വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്. സുരക്ഷാ സൈനികരാണ് അദ്ദേഹത്തെ തടഞ്ഞത്.

ഗവര്‍ണര്‍ക്കു കത്ത് നല്‍കിയതിനു ശേഷമായിരുന്നു അസുഖബാധിതനായ തരിഗാമിയെ കാണാന്‍ അവര്‍ കശ്മീരിലെത്തിയത്. എന്നാല്‍ വിമാനം ഇറങ്ങിയശേഷം ഇരുവരെയും തടഞ്ഞുവെയ്ക്കുകയായിരുന്നു.

തരിഗാമിയുടെ ആരോഗ്യ സ്ഥിതി മോശമാണെന്നും പാര്‍ട്ടി നേതാവെന്ന നിലയില്‍ അദ്ദേഹത്തെ കാണേണ്ടത് തന്റെ ഉത്തരവാദിത്വമാണെന്നും ഗവര്‍ണര്‍ക്കു നല്‍കിയ കത്തില്‍ യെച്ചൂരി പറഞ്ഞിരുന്നു.

ഒരു പാര്‍ട്ടി നേതാവെന്ന നിലയില്‍ തന്റെ കര്‍ത്തവ്യം നിര്‍വഹിക്കുന്നതിന് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് പ്രശ്നങ്ങള്‍ ഉണ്ടാകരുതെന്ന് ഗവര്‍ണറോട് ആവശ്യപ്പെട്ടാണ് യെച്ചൂരിയുടെ കത്ത് അവസാനിക്കുന്നത്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനു മുന്നോടിയായി തരിഗാമി അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കളെ സൈന്യം അറസ്റ്റ് ചെയ്യുകയും വീട്ടുതടങ്കലില്‍ വെയ്ക്കുകയും ചെയ്തിരുന്നു.