ഒരു പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ സയനോര അവിടെ ഒരു മിടുക്കന്‍ ആണ്‍കുട്ടിയെ കണ്ടു. മൂന്നോ നാലോ വയസുള്ള ഒരു കുസൃതിക്കുരുന്ന്. അവന്‍ അവിടെയൊക്കെ ഓടിക്കളിച്ച്, എല്ലാവരോടും വര്‍ത്തമാനം പറഞ്ഞ്, രസിച്ച് തിമിര്‍ക്കുകയാണ്. പക്ഷേ സയനോര അടുത്തു ചെന്നതും അവന്‍ അനിഷ്ടത്തോടെ മുഖം തിരിച്ചു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ആകെ അസ്വസ്ഥനായി. സയനോരയുടെ ചോദ്യങ്ങള്‍ക്ക് നിഷേധാര്‍ത്ഥത്തില്‍ തല വെട്ടിച്ച്, അമ്മയെ വിളിച്ച് കരയാനും തുടങ്ങി. പരിഭ്രമിച്ചു പോയ സയനോര എന്താ കുഞ്ഞിങ്ങനെ എന്നു തിരക്കിയപ്പോള്‍ അവന്റെ അമ്മ പറഞ്ഞ മറുപടി ഞെട്ടിക്കുന്നതും അപ്രതീക്ഷിതവുമായിരുന്നു. ‘കറുത്തവരെ അവന് ഇഷ്ടമല്ല’ത്രേ. ആ മറുപടി സയനോരയുടെ ഹൃദയം പൊള്ളിച്ചു. കുട്ടിക്കാലം മുതല്‍ താന്‍ നേരിടുന്ന അപമാനത്തിന്റെ തുടര്‍ച്ച അവരില്‍ ഒരിക്കലും ഉണങ്ങാത്ത മറ്റൊരു മുറിവായി.”

”സ്‌കൂളില്‍ പഠിക്കുന്ന കാലത്തെ ഒരു സംഭവം പറയാം. നൃത്തം അന്നും ഇന്നും എനിക്കു ഹരമാണ്. കലോത്സവത്തിനുള്ള സംഘനൃത്തം ടീമില്‍ മാഷ് എന്നെയും ഉള്‍പ്പെടുത്തിരുന്നു. പക്ഷേ, പിറ്റേന്ന് ചെന്നപ്പോള്‍ ലിസ്റ്റില്‍ പേരില്ല. ചോദിച്ചപ്പോള്‍ പരിപാടിയുടെ ഓര്‍ഗനൈസറായ ടീച്ചര്‍ മാറ്റി നിര്‍ത്തി പറഞ്ഞത്, ‘ദേ അവരെ കണ്ടോ, അവരൊക്കെ നല്ല വെളുത്ത കുട്ടികളല്ലേ, സയനോരയെ എത്ര മേക്കപ്പ് ചെയ്താലും അത്രയും ആവൂല്ല. സ്‌കൂളിന്റെ പോയിന്റല്ലേ പ്രധാനം’ എന്നാണ്. അതെന്നെ വളരെയധികം വേദനിപ്പിച്ചു.”

(സയനോര-വനിത ഓണ്‍ലൈന്‍)

പ്രിയ സയനോര,
Sayanora Philip

ഞാന്‍ കണ്ടതില്‍ വെച്ചേറ്റവും സുന്ദരിയായ സ്ത്രീകളില്‍ ഒരാള്‍ നിങ്ങളാണ്. അതി മനോഹരമായ നിങ്ങളുടെ പാട്ടുകള്‍ പോലെ തന്നെയാണ് നിങ്ങളെ കാണുവാനും.

നിങ്ങള്‍ വനിതയിലെഴുതിയ അനുഭവങ്ങള്‍ ഏറെ സത്യസന്ധവും വേദനാജനകവുമാണ്. നിങ്ങള്‍ പറയുന്നത് തിരിച്ചറിയാനുള്ള പക്വത നമ്മുടെ സമൂഹം ഇനിയും നേടിയിട്ടില്ല.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കറുപ്പിന് ഏഴഴകാണെന്നു വാഴ്ത്തുകയും മറ്റു തൊണ്ണൂറ്റി മൂന്നഴകും വെളുപ്പിനാണെന്നു നിശബ്ദമായി പറയുകയും ചെയ്യുന്ന കാപട്യമാണ് നമ്മുടെ സമൂഹം. നിങ്ങളുടെ അഭിമുഖം പുറത്തുവന്ന ഒരു വനിതാ പ്രസിദ്ധീകരണത്തിന്റെ ഓണപതിപ്പിന്റെ മുഖചിത്രത്തില്‍ പോലും ഒരു കറുത്ത പെണ്‍കുട്ടിയെ അവതരിപ്പിക്കാന്‍ ധൈര്യം കാണിക്കാത്തവരാണ് അവര്‍.

Also Read : കറുത്ത ടാല്‍ക്കം പൗഡറിന്റെ കാലം വരും മക്കളെ!

ടോവിനോയോടൊപ്പം ചേര്‍ന്ന് നിന്ന ഏഴു പെണ്‍കുട്ടികളും വെളുത്ത പെണ്‍കുട്ടികളായിരിക്കണമെന്നു തീരുമാനിച്ചുറപ്പിച്ച വനിത തന്നെ നിങ്ങളുടെ വേദനകള്‍ പങ്കുവെക്കുമ്പോള്‍ നമ്മുടെ സമൂഹത്തിന്റെ കാപട്യത്തിന് മറ്റു ഉദാഹരണങ്ങള്‍ വേറെ വേണ്ടല്ലോ..