നടന്‍ എന്ന നിലയില്‍ മലയാളികള്‍ക്ക് സുപരിചിതനാണ് ശബരീഷ് വര്‍മ. പ്രേമം സിനിമയിലെ ശംഭു എന്ന കഥാപാത്രത്തിലൂടെയാണ് ശബരീഷ് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധ നേടുന്നത്. ഇപ്പോള്‍ നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ വിജയ് സേതുപതിയെ കുറിച്ചും ബോബി സിംഹയെ കുറിച്ചും പറയുകയാണ് ശബരീഷ്

ചെന്നൈ എസ്.എ.ഇ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനത്തിന് ശേഷം താന്‍ ഓഡിയോ എഞ്ചിനീയറിങ്ങിന് ചേര്‍ന്നുവെന്നും വിജയ് സേതുപതിയും ബോബി സിംഹയും തനിക്ക് അവിടത്തെ ചായക്കടയില്‍ നിന്ന് കിട്ടിയ കൂട്ടുകാരായിരുന്നെന്നും അദ്ദേഹം പറയുന്നു. വിജയ് സേതുപതി വഴിയാണ് താന്‍ ബോബി സിംഹയെ പരിചയപ്പെടുന്നതെന്നും ശബരീഷ് കൂട്ടിച്ചേര്‍ത്തു.

‘ചെന്നൈ എസ്.എ.ഇ ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനത്തിന് ശേഷം ഞാന്‍ ഓഡിയോ എഞ്ചിനീയറിങ്ങിന് ചേര്‍ന്നു. അവിടത്തെ ചായക്കടയില്‍ നിന്ന് കിട്ടിയ കൂട്ടുകാരായിരുന്നു വിജയ് സേതുപതിയും ബോബി സിംഹയും. വിജയ് സേതുപതി വഴിയാണ് ബോബി സിംഹയെ പരിചയപ്പെടുന്നത്.

അന്ന് വിജയ് സേതുപതി ഇന്നത്തെ പോലെ തന്റെ ഇടം ഉറപ്പിച്ചിട്ടില്ലായിരുന്നു. ജൂനിയര്‍, ഡബ്ബിങ് ആര്‍ട്ടിസ്റ്റായി തുടക്കമിട്ട നേരമായിരുന്നു. അല്‍ഫോണ്‍സും ഞാനുമൊക്കെ ആ സമയത്താണ് നേരം ഷോര്‍ട്ട്ഫിലിമായി ചെയ്യുന്നത്.

സിനിമയാകുന്നതിന് മുമ്പേ അതേപേരിലുള്ള ഷോര്‍ട്ട്ഫിലിം ഇറക്കി. തമിഴില്‍ വെണ്ണിലാ കബഡിക്കൂട്ടം സിനിമ റിലീസായ കാലമായിരുന്നു അത്. വിജയ് സേതുപതി ആ ചിത്രത്തില്‍ ഒരു ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. ആ സിനിമയിലെ അഭിനയം കണ്ട് വിജയ്‌യെ നേരത്തിലേക്ക് അല്‍ഫോണ്‍സ് വിളിച്ചു.

പക്ഷേ വട്ടിരാജയായി ബോബി സിംഹയാണ് സിനിമയിലെത്തിയത്. ഷോര്‍ട്ട്ഫിലിമില്‍ വട്ടിരാജയുടെ വേഷം ചെയ്തത് വിജയ് സേതുപതി ആയിരുന്നു. നിവിന്റെ റോളില്‍ ഞാനും. ആ ഷോര്‍ട്ട്ഫിലിം എവിടെയും അപ്ലോഡ് ചെയ്തിട്ടില്ല,’ ശബരീഷ് വര്‍മ പറഞ്ഞു.

Content Highlight: Shabareesh Varma Talks About Vijay Sethupathi