ന്യൂദൽഹി: അദാനി പവറിന്റെ 1005 കോടി രൂപയുടെ ഇൻവോയ്‌സുകൾ സ്റ്റേ ചെയ്യണമെന്ന കർണാടകയിലെ വൈദ്യുതി വിതരണ കമ്പനികളുടെ ആവശ്യം സുപ്രീം കോടതി തള്ളി. വൈദ്യുതി വാങ്ങുന്നതിനുള്ള കർണാടക സർക്കാരിന്റെ ഇടപാടുകൾ ട്രാക്ക് ചെയ്യുന്ന വെബ്സൈറ്റിൽ അദാനി പവർ അപ്‌ലോഡ് ചെയ്ത ഈ ഇൻവോയ്‌സുകൾ തെറ്റായ വിവരങ്ങൾ നൽകിക്കൊണ്ടുള്ളവയാണെന്ന് പറഞ്ഞാണ് വൈദ്യുതി വിതരണ കമ്പനികൾ സുപ്രീം കോടതിയെ സമീപിച്ചത്.
അദാനി പവർ സമർപ്പിച്ച ഇൻവോയ്‌സുകൾ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് വൈദ്യുതി വിതരണ കമ്പനികൾ നേരത്തെ വൈദ്യുതി അപ്പലേറ്റ് ട്രൈബ്യൂണലിനെ (ആപ്റ്റെൽ) സമീപിച്ചിരുന്നു. എന്നാൽ ഇൻവോയ്സ് പ്രകാരമുള്ള തുക കമ്പനികൾ അദാനി പവറിന് 45 ദിവസത്തിനകം നൽകണമെന്ന കേന്ദ്ര വൈദ്യുതി നിയന്ത്രണ കമ്മീഷന്റെ (സി.ഇ.ആർ.സി) നിർദേശം ആപ്റ്റെൽ ശരിവെക്കുകയായിരുന്നു.
ആപ്റ്റെൽ ഉത്തരവിനെതിരെയാണ് വൈദ്യുതി വിതരണ കമ്പനികൾ സുപ്രീം കോടതിയെ സമീപിച്ചത്. എന്നാൽ സുപ്രീം കോടതയിൽ പി.എസ്. നരസിംഹയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ആപ്റ്റെലിന്റെ ഉത്തരവിൽ ഇടപെടാനും ഇൻവോയ്‌സുകൾ സ്റ്റേ ചെയ്യാനും വിസമ്മതിക്കുകയായിരുന്നു.
അദാനി പവർ അവകാശപ്പെടുന്ന മുഴുവൻ തുകയും 45 ദിവസത്തിനുള്ളിൽ നൽകണമെന്ന സി.ഇ.ആർ.സിയുടെ നിർദേശം കോടതി ശരിവെക്കുകയും ചെയ്തു. ഈ വിഷയത്തിൽ മൂന്ന് മാസത്തിനുള്ളിൽ അന്തിമ ഉത്തരവ് പ്രഖ്യാപിക്കാൻ സുപ്രീം കോടതി അപ്പലേറ്റ് ട്രൈബ്യൂണലിനോട് ആവശ്യപ്പെടുകയും ചെയ്തു.
അദാനി പവറിന് കുടിശ്ശിക ഇനത്തിൽ നൽകാനുള്ള തുകയുടെ കാരിയിങ് കോസ്റ്റ് നൽകാൻ സംസ്ഥാനത്തെ വൈദ്യുതി വിതരണ സ്ഥാപനങ്ങൾ ബാധ്യസ്ഥരാണെന്ന് സി.ഇ.ആർ.സി 2023ൽ ഉത്തരവിട്ടിരുന്നു. കുടിശ്ശികയുള്ള തുകയ്ക്ക് പകരം പണം കണ്ടെത്തേണ്ടി വരുന്നതിന്റ ചെലവിവെയാണ് കാരിയിങ് കോസ്റ്റ് എന്ന് പറയുന്നത്. ഇതിന് പുറമെ ലേറ്റ് പേയ്മെന്റ് സർചാർജും അദാനി പവറിന് സംസ്ഥാനത്തെ വൈദ്യുതി വിതരണ കമ്പനികൾ നൽകണമെന്നും സി.ഇ.ആർ.സി നിർദേശിച്ചിരുന്നു.
ഇതിനെതിരെ കർണാടക വൈദ്യുതി വിതരണ കമ്പനികൾ സി.ഇ.ആർ.സിയിൽ ഹരജി സമർപ്പിച്ചിരുന്നു. അദാനി പവറിന് തങ്ങൾ കുടിശ്ശിക ഒന്നും നൽകാനില്ലെന്നും അവർ ഹരജിയിൽ പറഞ്ഞിരുന്നു.
Content Highlight: SC Rejects Karnataka Discoms’ Plea Against ₹1,005 Cr Adani Power Invoices