ലയണല്‍ മെസിക്കൊപ്പം കളിച്ച അനുഭവം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകനോട് കയര്‍ത്ത് സാമുവല്‍ എറ്റു. താന്‍ മെസിക്കൊപ്പമല്ല, മെസി തനിക്കൊപ്പമാണ് കളിച്ചതെന്നും രണ്ടും തമ്മില്‍ വ്യത്യാസമുണ്ടെന്നും എറ്റു പറഞ്ഞു. 2021ല്‍ എറ്റു ഒരു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ വാചകങ്ങള്‍ ഒരിക്കല്‍ കൂടി ശ്രദ്ധ നേടുകയാണിപ്പോള്‍.

‘മെസി എനിക്കൊപ്പം കളിച്ചു. അതാണ് ശരി. ഞാന്‍ മെസിക്കൊപ്പമല്ല കളിച്ചത്. രണ്ടും തമ്മില്‍ വ്യത്യാസമുണ്ട്. ഞാന്‍ ആയിരുന്നു ക്ലബ്ബില്‍ സീനിയര്‍. മെസിയെക്കാള്‍ ബഹുമാനം എനിക്കാണ് ലഭിക്കേണ്ടത്,’ എറ്റു പറഞ്ഞു.

എന്നിരുന്നാലും, ഫുട്ബോളില്‍ മെസിയെ പിന്തുണച്ച് സംസാരിക്കുന്ന താരങ്ങളില്‍ ഒരാളാണ് എറ്റു. ലോകത്തെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് മെസിയെന്നും ക്രിസ്റ്റിയാനോയെക്കാള്‍ മികച്ചത് ലിയോ ആണെന്നും എറ്റു നേരത്തെ പറഞ്ഞിരുന്നു.

മെസിയും എറ്റുവും ബാഴ്‌സലോണയില്‍ 105 മത്സരങ്ങളില്‍ ബൂട്ടുകെട്ടുകയും 24 ഗോള്‍ കോണ്‍ട്രിബ്യൂഷന്‍ നടത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് എറ്റു ഇന്റര്‍ മിലാനിലേക്ക് ചേക്കേറുകയായിരുന്നു.

2021 ഡിസംബറിലാണ് എറ്റു കാമറൂണ്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ പ്രസിഡന്റായത്. നാല് തവണ ആഫ്രിക്കന്‍ ഫുട്‌ബോളറായിട്ടുള്ള എറ്റു ബാഴ്‌സലോണ, ഇന്റര്‍ മിലാന്‍ എന്നീ റയല്‍ മാഡ്രിഡ്, ചെല്‍സി, എവര്‍ട്ടണ്‍ തുടങ്ങിയ മുന്‍നിര ക്ലബ്ബുകളുടെ ഫോര്‍വേഡായും തിളങ്ങിയിട്ടുണ്ട്.

അതേസമം, 2021ലാണ് മെസി ബാഴ്‌സലോണയില്‍ നിന്ന് പി.എസ്.ജിയിലേക്ക് ചേക്കേറിയത്. രണ്ട് സീസണുകള്‍ പി.എസ്.ജിയില്‍ ചെലവഴിച്ചതിന് ശേഷം താരം അമേരിക്കന്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലേക്ക് ചേക്കേറിയിരിക്കുകയാണ്.

മയാമിയിലെത്തിയതിന് ശേഷം തകര്‍പ്പന്‍ പ്രകടനമാണ് മെസി കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ലീഗ്സ് കപ്പ് ഫൈനലില്‍ നാഷ്വില്ലിനെ തകര്‍ത്ത് ഇന്റര്‍ മയാമി കിരീടമുയര്‍ത്തിയിരുന്നു. മയാമിക്കായി ഇതുവരെ കളിച്ച 10 മത്സരങ്ങളില്‍ നിന്ന് 11 ഗോളുകളാണ് മെസിയുടെ സമ്പാദ്യം.

Content Highlights: Samuel Eto’o about Lionel Messi