കണ്ണൂര്‍: സി.പി.ഐ.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ വധിക്കാന്‍ ശ്രമമെന്ന് പൊലീസ് റിപ്പോര്‍ട്ട്. ആര്‍.എസ്.എസ്. പ്രവര്‍ത്തകനായ കതിരൂര്‍ സ്വദേശി പ്രനൂബ് എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് പിന്നിലെന്നും റിപ്പോര്‍ട്ട് പറയുന്നു. പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജയരാജനുള്ള സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

തിരൂര്‍ മനോജ്, ധര്‍മടത്തെ രമിത്ത് എന്നിവരുടെ കൊലപാതകങ്ങളിലെ പ്രതികാര നടപടിയാണ് ക്വട്ടേഷനെന്ന് പൊലീസ് റിപ്പോര്‍ട്ട് പറയുന്നു. വാളാങ്കിച്ചാല്‍ മോഹനന്‍ വധക്കേസില്‍ ഒളിവിലാണ് പ്രനൂബ് ഇപ്പോള്‍.

Read more:  ‘ഈ നിമിഷം മുതല്‍ ഞങ്ങള്‍ ചിന്തിക്കുന്നത് അടുത്ത കിരീടത്തിനു വേണ്ടിയാണ്’; തോല്‍വിയിലും തലയെടുപ്പോടെ സുനില്‍ ഛേത്രി; വീഡിയോ

സുരക്ഷ കുറഞ്ഞ സ്ഥലങ്ങളില്‍വെച്ച് ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നാണ് പൊലീസിന്റെ മുന്നറിയിപ്പ്. ഏതെങ്കിലും പാര്‍ട്ടി ഓഫീസ് അക്രമിക്കുന്ന തരത്തിലുള്ള പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നതെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു.

റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജയരാജന്‍ പോകുന്ന സ്ഥലങ്ങളിലും പരിപാടികളിലും സുരക്ഷ ശക്തമാക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ സംസ്ഥാന സമിതിയില്‍ പങ്കെടുക്കാന്‍ തിരുവനന്തപുരത്താണ് ജയരാജന്‍. അതേ സമയം പൊലീസ് മുമ്പും ഇത്തരില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.