ഫുട്ബോള്‍ ട്രാന്‍സ്ഫറുകളുടെ ചരിത്രത്തിലെ തന്നെ അപൂര്‍വമായ സംഭവമായിരുന്നു പോര്‍ച്ചുഗീസ് ഇതിഹാസ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സൗദി അറേബ്യന്‍ ലീഗ് പ്രവേശനം. താരത്തെ ഏകദേശം 225 മില്യണ്‍ യൂറോ മുടക്കിയായിരുന്നു അല്‍ നസര്‍ തങ്ങളുടെ സ്‌ക്വാഡ് ഡെപ്ത്തില്‍ ചേര്‍ത്തത്.

വിദേശ താരങ്ങളുടെ സ്ലോട്ട്സ് മുഴുവനായതിനാല്‍ റൊണാള്‍ഡോയെ രജിസ്റ്റര്‍ ചെയ്യിക്കാനായി കാമറൂണ്‍ സൂപ്പര്‍താരം വിന്‍സെന്റ് അബൂബക്കറിന്റെ കരാര്‍ അല്‍ നസര്‍ ടെര്‍മിനേറ്റ് ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെയുണ്ടായിരുന്നു. എന്നാല്‍ അല്‍ നസര്‍ തന്നെ ടെര്‍മിനേറ്റ് ചെയ്തതല്ലെന്നും സ്വന്തം ഇഷ്ടപ്രകാരം ക്ലബ്ബ് വിടുകയായിരുന്നെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ അബൂബക്കര്‍.

‘ക്രിസ്റ്റ്യാനോയുടെ പ്രവേശനത്തോടെ ഞാന്‍ ക്ലബ്ബ് വിടുന്ന കാര്യം കോച്ചിനെ അറിയിച്ചു. റൊണാള്‍ഡോയെ രജിസറ്റര്‍ ചെയ്യണമെങ്കില്‍ ഒരു ഫോറിന്‍ താരം ക്ലബ്ബ് വിടേണ്ടതായിട്ടുണ്ടായിരുന്നു. റോണോ എന്നോട് പോകരുതെന്ന് പല തവണ ആവശ്യപ്പെട്ടു. ഈ സീസണ്‍ തീരുന്നത് വരെയങ്കിലും അവരെ തുടരുമോ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്.

പക്ഷെ ഞാനെന്റെ താരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു. ക്ലബ്ബും അതുപോലെ തന്നെയായിരുന്നു പറഞ്ഞത്. അള്‍ നസറില്‍ തുടരാന്‍ സാലറി കൂട്ടിത്തരാമെന്നും അവര്‍ പറഞ്ഞിരുന്നു,’ വിന്‍സെന്റ് പറഞ്ഞു.

അല്‍ നസറില്‍ നിന്ന് പടിയറങ്ങിയ വിന്‍സെന്റ് തുര്‍ക്കിഷ് ക്ലബ്ബായ ബെസിക്ടാസില്‍ സൈന്‍ ചെയ്യുകയായിരുന്നു. ഖത്തര്‍ ലോകകപ്പില്‍ രണ്ട് ഗോളുകളും ഒരു അസിസ്റ്റും സ്വന്തമാക്കിയ വിന്‍സെന്റ് അബൂബക്കറിന്റെ മികവിലാണ് കാമറൂണ്‍ ബ്രസീലിനെ തോല്‍പ്പിച്ചത്. ഈ സീസണില്‍ അല്‍ നസറിലും മികച്ച പ്രകടനം കാഴ്ചവെച്ച താരത്തിനെ യൂറോപ്യന്‍ ക്ലബ്ബുകള്‍ സ്വന്തമാക്കിയാല്‍ പോലും അത്ഭുതപ്പെടാനില്ല എന്നാണ് ഫുട്ബോള്‍ വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്.

അബൂബക്കറിന് അല്‍ നസറില്‍ ഒന്നര വര്‍ഷത്തോളം കോണ്‍ട്രാക്ട് ബാക്കിയുണ്ടായിരുന്നു. റൊണാള്‍ഡോ ക്ലബ്ബിനായി മത്സരത്തിനിറങ്ങുമ്പോള്‍ നിലവില്‍ ക്ലബ്ബിന്റെ മുന്നേറ്റത്തെ നയിക്കുന്ന വിന്‍സെന്റ് അബൂബക്കര്‍ റൊണാള്‍ഡോക്ക് നന്നായി കളിക്കാനുള്ള അവസരത്തിന് തടസം സൃഷ്ടിച്ചേക്കാമെന്ന കണക്കുകൂട്ടലിലാണ് അല്‍ നസര്‍ വിന്‍സെന്റിനെ വില്‍ക്കാന്‍ തയ്യാറായതെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു.

Content Highlights: Ronaldo asked me to stay, but I wanted to leave: Vincent Aboubakar