അമേരിക്കയില്‍ നടക്കുന്ന ടി-20 ലോകകപ്പില്‍ ഇന്ന് ഇന്ത്യ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങുകയാണ്. ന്യൂയോര്‍ക്കിലെ നസാവു കൗണ്ടി ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ അയര്‍ലന്‍ഡിന് എതിരെയാണ് ഇന്ത്യയുടെ മത്സരം അരങ്ങേറുന്നത്.

ബൗളര്‍മാരെ പിന്തുണക്കുന്ന പിച്ചില്‍ എന്ത് സംഭവിക്കും എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഇന്ത്യന്‍ ഹെഡ് കോച്ച് രാഹുല്‍ ദ്രാവിഡ് പിച്ചിനെ കുറിച്ച് നേരത്തെ സംസാരിച്ചു രംഗത്ത് വന്നിരുന്നു. ടി-20 കളിക്കാന്‍ അനുയോജ്യമായ പിച്ച് അല്ല ഇത് എന്നാണ് ദ്രാവിഡ് പറഞ്ഞത്.

ഈ ടി-20 ലോകകപ്പിന്റെ അവസാനത്തോടെ ഇന്ത്യയുടെ ഹെഡ് കോച്ച് സ്ഥാനത്ത് നിന്നും ഒഴിയാന്‍ ഇരിക്കുകയാണ് രാഹുല്‍ ദ്രാവിഡ്. ഇതോടെ പുതിയ ഇന്ത്യന്‍ ഹെഡ് കോച്ച് സ്ഥാനത്തേക്ക് ബി.സി.സി.ഐ ഗൗതം ഗംഭീറിനെ പരിഗണിക്കാനുള്ള സാധ്യതയും കൂടുതലാണ്.

എന്നിരുന്നാലും ഇന്ത്യന്‍ കോച്ച് സ്ഥാനത്തേക്ക് രാഹുല്‍ ദ്രാവിഡിനെ തന്നെ വേണമെന്ന് പറയുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ.

‘ദ്രാവിഡായിരുന്നു എന്റെ ആദ്യ അന്താരാഷ്ട്ര ക്യാപ്റ്റന്‍. അദ്ദേഹം ഒരു മാതൃകയാണ്, വര്‍ഷങ്ങളായി ഇന്ത്യന്‍ ടീമിനായി ഒരുപാട് കാര്യങ്ങള്‍ ചെയ്തു. ടീം ഇന്ത്യയുടെ മുഖ്യ പരിശീലകനായി തുടരാന്‍ ഞാന്‍ വ്യക്തിപരമായി അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹം പോകുന്നത് എനിക്ക് കാണാന്‍ കഴിയില്ല,’ ന്യൂയോര്‍ക്കില്‍ അയര്‍ലന്‍ഡിനെതിരായ ഇന്ത്യയുടെ ആദ്യ മത്സരത്തിന് മുന്നോടിയായി രോഹിത് ശര്‍മ മാധ്യമങ്ങളോട് പറഞ്ഞു.

2021ലെ ടി20 ലോകകപ്പിന് ശേഷമാണ് ദ്രാവിഡ് ടീമിലെത്തുന്നത്. 2023ലെ ഏകദിന ലോകകപ്പിലായിരുന്നു ദ്രാവിഡിന്റെ . ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ഓസ്‌ട്രേലിയയോട് തോല്‍വി വഴങ്ങുകയായിരുന്നു ഇന്ത്യ. ദ്രാവിഡിന്റെ പരിശീലനത്തില്‍ തുടര്‍ച്ചയായി എല്ലാ ലീഗ് ഘട്ട മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്.

 

Content Highlight: Rohit Sharma Talking About Rahul Dravid