ഇതുകൊണ്ടാണ് ലോകമവനെ ഹിറ്റ്മാനെന്ന് വിളിക്കുന്നത്; ഗെയ്‌ലിനൊപ്പം, സച്ചിനെ വീഴ്ത്തിയ ലിസ്റ്റില്‍ എതിരാളി ഇതിഹാസം മാത്രം
Sports News
ഇതുകൊണ്ടാണ് ലോകമവനെ ഹിറ്റ്മാനെന്ന് വിളിക്കുന്നത്; ഗെയ്‌ലിനൊപ്പം, സച്ചിനെ വീഴ്ത്തിയ ലിസ്റ്റില്‍ എതിരാളി ഇതിഹാസം മാത്രം
ആദർശ് എം.കെ.
Monday, 20th July 2026, 5:53 pm

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലെ ഏകദിന പരമ്പരയും അടിയറവ് വെച്ചാണ് സന്ദര്‍ശകര്‍ തിരികെ വിമാനം കയറുന്നത്. കഴിഞ്ഞ ദിവസം ലോര്‍ഡ്‌സില്‍ നടന്ന സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ 27 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇംഗ്ലണ്ട് ഉയര്‍ത്തിയ 388 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 360 റണ്‍സിലൊതുങ്ങി.

ബെന്‍ ഡക്കറ്റിന്റെ സെഞ്ച്വറിയുടെയും ജേകബ് ബേഥല്‍, ജോ റൂട്ട് എന്നിവരുടെ അര്‍ധ സെഞ്ച്വറിയുടെയും കരുത്തിലാണ് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് സ്‌കോര്‍ ഉയര്‍ത്തിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ ടോപ്പ് ഓര്‍ഡര്‍ വിജയപ്രതീക്ഷ നല്‍കിയെങ്കിലും പിന്നീടെല്ലാം ചടങ്ങ് മാത്രമായതോടെ ഗില്ലും സംഘവും മത്സരവും പരമ്പരയും അടിയറവ് വെച്ചു.

മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ അതിഗംഭീര തിരിച്ചുവരവിന് കൂടിയാണ് ക്രിക്കറ്റിന്റെ മക്ക സാക്ഷ്യം വഹിച്ചത്. രോഹിത്തിലെ അവസാന തീ നാളവും കെട്ടുപോയി എന്ന് പരിഹസിച്ചവര്‍ക്ക് മുമ്പില്‍ കാട്ടുതീയായി കത്തിപ്പടര്‍ന്നാണ് ഹിറ്റ്മാന്‍ മറുപടി നല്‍കിയത്.

39ാം ഓവറിലെ നാലാം പന്തില്‍ ജേകബ് ബേഥലിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങും മുമ്പ് 110 പന്ത് നേരിട്ട് താരം 17 ഫോറിന്റെയും അഞ്ച് സിക്‌സറിന്റെയും അകമ്പടിയോടെ 138 റണ്‍സ് തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തു.

ഈ പ്രകടനത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും രോഹിത് സ്വന്തമാക്കി. ഏകദനത്തില്‍ ഓപ്പണറുടെ റോളില്‍ കളത്തിലിറങ്ങിയ ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരങ്ങളുടെ പട്ടികിയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നാണ് ഹിറ്റ്മാന്‍ തിളങ്ങിയത്. ഈ നേട്ടത്തില്‍ ക്രിസ് ഗെയ്‌ലിനൊപ്പം രണ്ടാം സ്ഥാനം പങ്കിടുകയാണ് രോഹിത്.

ക്രിസ് ഗെയ്ല്‍

ലങ്കന്‍ ലെജന്‍ഡ് സനത് ജയസൂര്യ മാത്രമാണ് ഈ റെക്കോഡില്‍ രോഹിത്തിന് മുമ്പിലുള്ളത്. 137 തവണയാണ് 50 ഓവര്‍ ഫോര്‍മാറ്റില്‍ ഓപ്പണറായി ക്രീസിലെത്തിയ ജയസൂര്യ പന്ത് ഗാലറിയിലെത്തിച്ചത്.

സനത് ജയസൂര്യ

ഏകദിനത്തില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ ഓപ്പണര്‍

(താരം – ടീം – സിക്‌സര്‍ എന്നീ ക്രമത്തില്‍)

സനത് ജയസൂര്യ – ശ്രീലങ്ക – 137

രോഹിത് ശര്‍മ – ഇന്ത്യ – 114*

ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 114

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 90

ആദം ഗില്‍ക്രിസ്റ്റ് – ഓസ്‌ട്രേലിയ – 81

രോഹിത് ശര്‍മ

അതേസമയം, മത്സരത്തില്‍ രോഹിത്തിനൊപ്പം ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും (84 പന്തില്‍ 77), വിരാട് കോഹ്‌ലിയും (60 പന്തില്‍ 74) മികച്ച പ്രകടനം കാഴ്ചവെച്ചങ്കിലും ഇരുവരുടെ മടക്കം ടീമിന് തിരിച്ചടിയായി. ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും കെ.എല്‍. രാഹുലും അരാധകരുടെ പ്രതീക്ഷ കളഞ്ഞുകുളിച്ചതോടെ ഇന്ത്യ പരാജയത്തിലേക്കും കൂപ്പുകുത്തി.

സിംബാബ്‌വേയ്‌ക്കെതിരായ ടി-20 പരമ്പരയും ശ്രീലങ്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയുമാണ് അടുത്ത ഏകദിന സീരീസിന് മുമ്പ് ഇന്ത്യ കളിക്കുക. ജൂലൈ 23ന് ആരംഭിക്കുന്ന സിംബാബ്‌വന്‍ പര്യടനത്തില്‍ മൂന്ന് ടി-20യും ആഗസ്റ്റ് 15ന് ആരംഭിക്കുന്ന ലങ്കന്‍ പര്യടനത്തില്‍ രണ്ട് ടെസ്റ്റും ഇന്ത്യ കളിക്കും.

സെപ്റ്റംബര്‍ അവസാനത്തോടെ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ഇന്ത്യ 50 ഓവര്‍ ഫോര്‍മാറ്റില്‍ കളത്തിലിറങ്ങുന്നത്. തിരുവനന്തപുരമടക്കം വേദിയാകുന്ന പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണ് ഇരുവരും കളിക്കുക.

 

Content highlight: Rohit Sharma completes 114 ODI sixes as opener, equals Chris Gayle’s record

 

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.