ഇതിഹാസത്തിനൊപ്പം ലോകത്തില്‍ ഒന്നാമന്‍; ചരിത്രം കുറിച്ച് പന്ത്
Cricket
ഇതിഹാസത്തിനൊപ്പം ലോകത്തില്‍ ഒന്നാമന്‍; ചരിത്രം കുറിച്ച് പന്ത്
സുദേവ് എ
Sunday, 16th August 2026, 12:55 pm

ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷബ് പന്ത്. ഇന്റര്‍നാഷണല്‍ റെഡ് ബോള്‍ ഫോര്‍മാറ്റില്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരമായാണ് പന്ത് മാറിയത്. ശ്രീലങ്കക്കെതിരെയുള്ള രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിലാണ് താരത്തിന്റെ നേട്ടം.

മത്സരത്തില്‍ ഒരു സിക്‌സര്‍ നേടിയതോടെയാണ് പന്ത് ഈ റെക്കോഡ് തന്റെ പേരിലാക്കി മാറ്റിയത്. 57 സിക്‌സുകളാണ് വിക്കറ്റ് കീപ്പറെന്ന നിലയില്‍ പന്ത് സ്വന്തമാക്കിയത്. ഈ റെക്കോഡില്‍ ഓസ്ട്രേലിയന്‍ ഇതിഹാസം ആദം ഗില്‍ക്രിസ്റ്റിനൊപ്പമാണ് പന്ത്.

ടെസ്റ്റില്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരം, ടീം, സിക്‌സുകളുടെ എണ്ണം

റിഷബ് പന്ത്-ഇന്ത്യ-57

ആദം ഗില്‍ക്രിസ്റ്റ്-ഓസ്‌ട്രേലിയ-57

എം.എസ് ധോണി-ഇന്ത്യ-37

ക്വിന്റണ്‍ ഡി കോക്ക്-സൗത്ത് ആഫ്രിക്ക-18

റോഡ് മാര്‍ഷ്-ഓസ്‌ട്രേലിയ-16

റിഷബ് പന്ത്. Photo: BCCI/x.com

ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ സിക്‌സുകളുടെ എണ്ണം 98 ആക്കി ഉയര്‍ത്താനും പന്തിന് സാധിച്ചു. രണ്ട് സിക്‌സുകള്‍ കൂടി നേടിയാല്‍ സിക്സുകളില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ പന്തിന് സാധിക്കും. ടെസ്റ്റില്‍ മൂന്ന് താരങ്ങള്‍ മാത്രമാണ് 100 സിക്സുകള്‍ നേടിയിട്ടുള്ളൂ. ബെന്‍ സ്റ്റോക്സ്, ബ്രെണ്ടന്‍ മക്കല്ലം, ആദം ഗില്‍ക്രിസ്റ്റ് എന്നിവരാണ് ഈ നേട്ടം കൈവരിച്ചിട്ടിട്ടുള്ളത്.

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്സുകള്‍ നേടിയ താരം, ടീം, സിക്സുകളുടെ എണ്ണം

ബെന്‍ സ്റ്റോക്സ്-ഇംഗ്ലണ്ട്-138

ബ്രെണ്ടന്‍ മക്കല്ലം-ന്യൂസിലാന്‍ഡ്-107

ആദം ഗില്‍ക്രിസ്റ്റ്-ഓസ്ട്രേലിയ-100

ക്രിസ് ഗെയ്ല്‍-വെസ്റ്റ് ഇന്‍ഡീസ്-98

ടിം സൗത്തി-ന്യൂസിലാന്‍ഡ്-98

റിഷബ് പന്ത്-ഇന്ത്യ-98

ജാക് കാലിസ്-സൗത്ത് ആഫ്രിക്ക-97

വിരേന്ദര്‍ സെവാഗ്-ഇന്ത്യ-91

എയ്ഞ്ചലോ മാത്യൂസ്-ശ്രീലങ്ക-90

ബ്രയാന്‍ ലാറ-വെസ്റ്റ് ഇന്‍ഡീസ്-88

രോഹിത് ശര്‍മ-ഇന്ത്യ-88

അതേസമയം മത്സരത്തിന്റെ രണ്ടാം ദിവസവും ഇന്ത്യ മികച്ച സ്‌കോര്‍ നേടി മുന്നേറുകയാണ്. നിലവില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. സെഞ്ച്വറി നേടിയ ദേവദത്ത് പടിക്കലും പന്തുമാണ് ക്രീസിലുള്ളത്.

ഇന്ത്യക്ക് വേണ്ടി വൈസ് ക്യാപ്റ്റന്‍ കെ.എല്‍ രാഹുല്‍ അര്‍ധ സെഞ്ച്വറി നേടി തിളങ്ങി. 162 പന്തില്‍ ഒരു സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 77 റണ്‍സാണ് രാഹുല്‍ സ്വന്തമാക്കിയത്. മികച്ച രീതിയില്‍ ബാറ്റ് ചെയ്യവേ താരം റിട്ടയേഡ് ഹര്‍ട്ടാവുകയായിരുന്നു.

മത്സരത്തില്‍ ആദ്യം ഇന്ത്യയ്ക്ക് നഷ്ടമായത് യശസ്വി ജെയ്‌സ്വാളിനെയാണ്. 37 പന്തില്‍ 32 റണ്‍സ് നേടിയ ജെയ്‌സ്വാള്‍ റണ്‍ഔട്ടിലൂടെയാണ് പുറത്തായത്. പ്രഭാത് ജയസൂര്യയാണ് താരത്തെ പുറത്താക്കിയത്. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 28 പന്തില്‍ 16 റണ്‍സിനാണ് മടങ്ങിയത്. പ്രഭാതാണ് ഇന്ത്യന്‍ ക്യാപ്റ്റനെയും മടക്കിയത്.

ഇന്ത്യ പ്ലെയിങ് ഇലവന്‍

യശസ്വി ജെയ്സ്വാള്‍, കെ.എല്‍ രാഹുല്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ദേവദത്ത് പടിക്കല്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍, കുല്‍ദീപ് യാദവ്, മാനവ് സുതര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

ശ്രീലങ്ക പ്ലെയിങ് ഇലവന്‍

ലാഹിരു ഉദാര, നിഷാന്‍ മധുഷ്‌ക, ദിനേശ് ചണ്ഡിമല്‍, കാമിന്ദു മെന്‍ഡിസ്, ധനഞ്ജയ ഡി സില്‍വ (ക്യാപ്റ്റന്‍), സോണാല്‍ ദിനുഷ, നിരോഷന്‍ ഡിക്ക്വെല്ല (വിക്കറ്റ് കീപ്പര്‍), കേശാര നുവന്ത, പ്രഭാത് ജയസൂര്യ, ലഹിരു കുമാര, അസിത ഫെര്‍ണാണ്ടോ.

 

Content Highlight: Rishabh Pant create a huge record in test cricket

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.