മുംബൈ: കൊവിഡ് പ്രതിരോധത്തില്‍ രാജ്യം ഒറ്റക്കെട്ടാണെന്ന് കാണിക്കാന്‍ ലൈറ്റുകള്‍ അണച്ച് ദീപം തെളിയിക്കാനുള്ള പ്രധാമന്ത്രിയുടെ ആഹ്വാനത്തില്‍ ആശങ്ക രേഖപ്പെടുത്തി മഹാരാഷ്ട്ര ഊര്‍ജ മന്ത്രി നിതിന്‍ റാവത്ത്. എല്ലാ ലൈറ്റുകളും ഒരേ സമയം അണയ്ക്കുന്നത് വലിയ വൈദ്യുതി തകരാറിന് കാരണമാകുമെന്ന് റാവത്ത് അഭിപ്രായപ്പെട്ടു.

‘ലൈറ്റുകള്‍ ഒരുമിച്ച് ഓഫ് ചെയ്താല്‍ പവര്‍ ഗ്രിഡ് തകരാറിലാവും. അത് എല്ലാ അടിയന്തര സേവനങ്ങളുടെയും പരാജയത്തിലേക്കാവും നയിക്കുക. ഈ സംവിധാനങ്ങള്‍ തകരാറിലായാല്‍ 16 മണിക്കൂറുവരെ സമയമെടുത്തേ പുനഃസ്ഥാപിക്കാന്‍ കഴിയൂ’, നിതിന്‍ റാവത്ത് പറഞ്ഞു.

കൊവിഡിനെതിരായ പ്രതിരോധത്തില്‍ വൈദ്യുതി അതി പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ഒരേ സമയം ലൈറ്റുകള്‍ ഒരുമിച്ച് ഓഫ് ചെയ്യുന്നത് ആവശ്യകതയിലും വിതരണത്തിലും വലിയ വ്യത്യാസമുണ്ടാക്കും. ലോക്ക്ഡൗണ്‍ കാരണം ഫാക്ടറികള്‍ പ്രവര്‍ത്തിക്കാത്തതിനാല്‍ത്തന്നെ വൈദ്യുതിയുടെ ഉപയോഗം കുറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.