ലുധിയാന: അകാലി ദള്‍ പ്രവര്‍ത്തകര്‍ ലുധിയാനയില്‍ സലേം ടബ്രിയിലെ രാജീവ് ഗാന്ധിയുടെ പ്രതിമ നശിപ്പിച്ച് വികൃതമാക്കി. ശിരോമണി അകാലി ദളിന്റെ യുവജന സംഘടനയായ യൂത്ത് അകാലി ദള്‍(വൈ.എ.ഡി) നേതാക്കളായ ഗുര്‍ദീപ് ഗോഷയും മീത്പാല്‍ ദുഗ്രിയും ചേര്‍ന്നാണ് പ്രതിമ നശിപ്പിച്ചതെന്നാണ് ആരോപണം. 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ പങ്കുണ്ടെന്നാരോപിച്ച് രാജീവ് ഗാന്ധിയുടെ ഭാരത രത്‌ന തിരിച്ചെടുക്കാനും അവര്‍ ആവശ്യപ്പെട്ടു.

ഗോഷയും അനുയായികളും ചേര്‍ന്ന് രാജീവ് ഗാന്ധിയുടെ പ്രതിമയുടെ മേല്‍ കറുത്ത പെയ്ന്റും കൈകളില്‍ ചുവപ്പു നിറം പൂശുകയും ചെയ്തു. പിന്നീട് കോണ്‍ഗ്രസ് എം.പി രണ്‍വീര്‍ സിങ്ങ് ബിറ്റു സംഭവസ്ഥലത്തെത്തുകയും പാലും വെള്ളവും ഒഴിച്ച് പ്രതിമ വൃത്തിയാക്കുകയും ചെയ്തു. വൈ.എ.ഡി പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read സിഖ് വിരുദ്ധ കലാപം; രാജീവ് ഗാന്ധിയുടെ ഭാരത രത്‌ന തിരിച്ചെടുക്കണമെന്ന് ദല്‍ഹി നിയമസഭയില്‍ എ.എ.പി എം.എല്‍.എ

സംഭവത്തില്‍ ശക്തമായ നടപടി എടുക്കാന്‍ പൊലീസിനോട് ആവശ്യപ്പെട്ടതായി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങ് ട്വിറ്ററില്‍ അറിയിച്ചു. ശിരോമണി അകാലി ദള്‍ പ്രസിഡന്റ് സുഖ്ബിര്‍ ബദലിനോട് സംഭവത്തില്‍ മാപ്പ് പറയാനും അദ്ദേഹം തന്റെ ട്വീറ്റില്‍ ആവശ്യപ്പെട്ടു.

Also Read രാജീവ് ഗാന്ധിയുടെ ഭാരത രത്‌നയെ ചൊല്ലിയുള്ള തര്‍ക്കം എ.എ.പി-കോണ്‍ഗ്രസ് സഖ്യ ചര്‍ച്ചകള്‍ വഴിതിരച്ചുവിടാനുള്ള നീക്കം; ദല്‍ഹി സ്പീക്കര്‍

നേരത്തെ സിഖ് വിരുദ്ധ കലാപത്തെ ന്യായീകരിച്ചു എന്നാരോപിച്ച് രാജീവ് ഗാന്ധിയുടെ ഭാരത് രത്ന പുരസ്‌കാരം തിരിച്ചെടുക്കണമെന്ന് ദല്‍ഹി നിയമസഭയില്‍ എ.എ.പി എം.എല്‍.എ ജര്‍നൈല്‍ സിങ്ങ് പ്രമേയം അവതരിപ്പിച്ചിരുന്നു.

1991ല്‍ മരണാനന്തര ബഹുമതി ആയിട്ടാണ് രാജീവ് ഗാന്ധിക്ക് രാജ്യത്തെ ഏറ്റവും ഉന്നത ബഹുമതിയായ ഭാരത രത്ന സമ്മാനിച്ചത്.